ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് അനിൽകുംബ്ലെ തുടർന്നേക്കുമെന്ന് സൂചന. പരിശീകനെ കണ്ടെത്തുന്നതിനായുള്ള ഉപദേശകസമിതി ഉടൻ തീരുമാനം പ്രഖ്യാപിച്ചേക്കും. കൃത്യമായ കാരണങ്ങളില്ലാതെ കുംബ്ലെയെ തൽസ്ഥാനത്തുനിന്നും നീക്കുന്നത് വിമർശനം വിളിച്ചുവരുത്തുന്നതിന് ഇടയാക്കുമെന്നാണ് ഉപദേശകസമിതിയുടെ വിലയിരുത്തൽ.
സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങുന്ന ഉപദേശകസമിതിയോഗത്തിലാണ് കുംബ്ലെയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിനേക്കുറിച്ച് ചർച്ചനടന്നത്. ടീംനായകൻ വിരാട് കോഹ്ലിയും, പരിശീലകനും തമ്മിൽനിലനിൽക്കുന്ന അഭിപ്രായവ്യത്യാസം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമോയെന്നാണ് ഉപദേശകസമിതിയുടെ ആലോചന. കുംബ്ലെ സ്ഥാനമേറ്റശേഷമുളള ടീമിൻറെ ട്രാക്ക് റെക്കോർഡ് മികച്ചതാണെന്നും സമിതി വിലയിരുത്തുന്നു. ഒപ്പം, പരിശീലകനെ ടീം അംഗങ്ങൾ തീരുമാനിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സുപ്രിംകോടതി നിയോഗിച്ച ഇടക്കാലസമിതിയുടെ അഭിപ്രായവും മുന്നിലുണ്ട്. കൃത്യമായ കാരണങ്ങളില്ലാതെ ക്യാപ്റ്റന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രം പരിശീലകനെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കും.
ഇത്തരമൊരു സാഹചര്യത്തിൽ കുംബ്ലെയെ കരാര്‍ നീട്ടി നല്‍കുന്നതില്‍ തെറ്റില്ലെന്നും, കോഹ്ലിയുമായുള്ള സമവായശ്രമങ്ങൾ അടഞ്ഞാൽമാത്രം മറ്റൊരാളെകുറിച്ച് ആലോചിച്ചാൽമതിയെന്നും സമിതി വിലയിരുത്തുന്നു. അല്ലെങ്കിൽ, പരിശീലകനെ 'എന്തിന് മാറ്റി' എന്നചോദ്യം പ്രസക്തമാകുമെന്നും, ഇത് വിമർശനംവിളിച്ചുവരുത്തുമെന്നും സമിതികരുതുന്നു. എന്തായാലും അന്തിമതീരുമാനം ഉടനുണ്ടായേക്കും. അതേസമയം, ചാംപ്യൻസ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് തിരിക്കുംമുൻപ്, പരിശീലകസ്ഥാനത്തേക്ക് രവിശാസ്ത്രിയെ എത്തിക്കണമെന്ന ആഗ്രഹം കോഹ്ലി, ഉപദേശകസമിതിക്ക് മുന്നിൽവച്ചതായും റിപ്പോർട്ടുകളുണ്ട്.