കളിയും കളിക്കാരും ടെലിവിഷന് സംപ്രഷണവും കാണികളും എല്ലാമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സൂപ്പര്‍ ഹിറ്റായി നില്‍ക്കുകയാണ്. പ്രേക്ഷക സാന്നിധ്യംകൊണ്ട് ലോകത്തിലെ മൂന്നാമത്തെ പ്രഫഷനൽ ഫുട്ബോൾ ലീഗായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍ ഫുട്ബോളിന് പുതിയമാനം പകര്‍ന്നു നല്‍കിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരമൊരുക്കുന്ന മാറ്റങ്ങളോടെ 2017-2018 സീസണില്‍ അവതരിക്കും. യൂറോപ്പിന്റെ ശാസ്ത്രീയതയും ലാറ്റിനമേരിക്കയുടെ സൗന്ദര്യവും ആഫ്രിക്കയുടെ വന്യമായ കരുത്തും നാം കണ്ടു കഴിഞ്ഞു. ഇവിടെ നിന്നുള്ള രാജ്യാന്തര താരങ്ങള്‍ നല്‍കുന്ന അനുഭവസമ്പത്തില്‍ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസമാണ് ഇന്ത്യന്‍ താരങ്ങളുടെ വലിയ നേട്ടം.
വിദേശ കളിക്കാരുടെ എണ്ണം കുറച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം ഒരുക്കുന്നത്. പ്ലെയിങ് ഇലവനില്‍ ഇനി അഞ്ചു വിദേശ താരങ്ങളെ ഇറങ്ങു. ആറുതാരങ്ങള്‍ ഇന്ത്യയുടേതായിരിക്കും. മുമ്പ് ഇത് നേരെ തിരിച്ചായിരുന്നു. ടീമിലെടുക്കാവുന്ന വിദേശതാരങ്ങളുടെ എണ്ണത്തിലും കുറവുവരുത്തി. ഇനി എട്ടുപേരാണ് ടീമിലെടുക്കാനാകുക. ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങള്‍. 17 ഇന്ത്യന്‍ താരങ്ങളെ ടീമിലെടുക്കാം. മര്‍ക്വീ താരത്തിനു പകരം ഇനി 'ഇന്റര്‍നാഷ്നല്‍ റപ്യൂട്ട്'എന്നാകും. ലോകകപ്പ് കളിച്ച കൂടുതല്‍ സൂപ്പര്‍താരങ്ങളെ ടീമിലെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇത് ആളുകളെ കൂടുതലായി ആകര്‍ഷിക്കും എന്ന കണക്ക് കൂട്ടലാണ് സംഘാടകര്‍ക്ക് ഉള്ളത്. ഗോളടിച്ച് മഴ്സലീഞ്ഞോയും ഇയാന്‍ ഹ്യൂമും ആരാധകരെ കയ്യിലെടുത്ത് ഇന്ത്യന്‍ കാണികളുടെ ഹൃദയം കവര്‍ന്നപ്പോള്‍. സി.കെ. വിനീത് ഇന്ത്യാക്കാരുടെ ഗോളാവേശമായി. ധാരാളം വിനീതുമാരെ സൃഷ്ടിച്ചെടുക്കുകയാണ് ഐ.എസ്.എല്ലിലെ മാറ്റത്തിലൂടെ സംഘാടകര്‍ ആഗ്രഹിക്കുന്നത്, വിനീതുമാര്‍ നിറായാന്‍ കാണികള്‍ കൊതിക്കുകയും ചെയ്യുന്നു.
ഐഎസ്എൽ കാണികൾക്കിടയിൽ ഒരു ഫുട്ബോൾ ആവേശം ഉയർത്തിയപ്പോഴും ഇന്ത്യന്‍ ഫുട്ബോളിന് അതിൽനിന്ന് എന്തുകിട്ടി എന്നു ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയാകും ഈ മാറ്റങ്ങള്‍. 2017-2018 സീസണ്‍ മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗായി ഐ.എസ്.എല്‍ മാറും. ടീമുകളുെട എണ്ണം കൂടും. എട്ടില്‍ നിന്ന് പത്തുടീമുകള്‍ എത്തുമ്പോള്‍ ആവേശം വീണ്ടും കൂടുമെന്നാണ് പ്രതീക്ഷ. ജനുവരി മുതല്‍ ഏപ്രില്‍ വരെയാകും 2017..2018ലെ സീസണ്‍ നടക്കുക. ഒക്ടോബറില്‍ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നതുകൊണ്ടാണ് ഈ മാറ്റം. പിന്നീടത് സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ എന്നാകും. ആളൊഴിഞ്ഞ ആവേശമൊഴിഞ്ഞ ഐ.ലീഗ് നിര്‍ത്തുന്നതോടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വരുന്നത്. പുതിയ മാറ്റങ്ങളില്‍ കളിക്കാരും കാണികളും കളിച്ചാടുമോ എന്നാണ് ഇനി നോക്കുന്നത്.