ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാക്കിസ്ഥാന് 19 റണ്‍സ് ജയം. മഴയെത്തുടര്‍ന്ന് തടസപ്പെട്ട രണ്ടാംപകുതിക്കൊടുവില്‍ ഡക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരമാണ് പാക്കിസ്ഥാനെ വിജയിച്ചതായി പ്രഖ്യാപിച്ചത്. ആദ്യലീഗ് മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരുന്നു.
മഴയുടെ കരിനിഴലിനു കീഴെയും കളംനിറഞ്ഞു കളിച്ചു പാക്കിസ്ഥാന്‍. ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിലിറങ്ങിയ പാക്ക് ടീം ഇന്ത്യയ്ക്കെതിരെ പതറിയ ടീമേ ആയിരുന്നില്ല. നങ്കൂരമിടും മുമ്പേ 16 റണ്‍സെടുത്ത ഹഷിം അംലയും 26 റണ്‍സെടുത്ത ഡുപ്ലസിയും ഡ്രസിങ് റൂമില്‍ മടങ്ങിയെത്തി.ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സിന് അക്കൗണ്ട് തുറക്കാനായില്ല.
ക്വിന്റണ്‍ ഡി-കോക്ക് 33 റണ്‍സെടുത്തും പുറത്തായി. 104 പന്തില്‍ നിന്ന് 75 റണ്‍സെടുത്ത ഡേവിഡ് മില്ലറിന്റെ ചെറുത്തു നില്‍പ്പാണ് ഏകദിന റാങ്കിങിലെ കേമന്മാരുടെ മുഖം രക്ഷിച്ചത്. 220 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പാക്കിസ്ഥാന് കൂറ്റനടികളോടെ മികച്ച തുടക്കം നല്‍കിയ ഫഖര്‍ സമാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അതേ ഓവറില്‍ മോണി മോര്‍ക്കല്‍ അസ്ഹര്‍ അലിയെയും വീഴ്ത്തി. സ്കോര്‍ 41-2
26 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെയും മോര്‍ക്കല്‍ വീഴ്ത്തി. 27 ഓവറില്‍ മൂന്ന് വിക്കറ്റിന് 119 എന്ന സ്കോറില്‍ പാക് ബാറ്റിങ് മുന്നേറവെ മഴയെത്തി. മഴനിയമത്തിന്റെ കണക്കില്‍ 27 ഓവറില്‍ 101 ആയി പുനര്‍നിശ്ചയിച്ച ലക്ഷ്യം പാക്കിസ്ഥാന്‍ മുമ്പേ മറികടന്നിരുന്നു. എട്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഹസന്‍ അലിയാണ് കളിയിലെ താരം.