പ്രായം കൂടുന്തോറും വീര്യമേറുന്ന ലഹരിയാണു സിആർ7. പ്രിൻസിപ്പാലിറ്റി സ്റ്റേഡിയത്തിൽ റയലിനെ വിജയതിലകമണിയിച്ച രണ്ടുഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയർ ഗ്രാഫിനെയും വാനോളമുയർത്തി. കാലം കഴിയുന്തോറും ക്രിസ്റ്റ്യാനോയുടെ കളി കൂടുതൽ തിളങ്ങുന്നു എന്ന നിരീക്ഷണം ശരിവയ്ക്കുന്ന പ്രകടനം.
കഴിഞ്ഞ ഫെബ്രുവരിയിൽ ക്രിസ്റ്റ്യാനോയ്ക്കു 32 തികഞ്ഞു. പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ വിങ്ങർ ആയി കളിച്ചു തുടങ്ങി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴി റയൽ മഡ്രിഡിൽ എത്തിയപ്പോഴേയ്ക്കും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്ട്രൈക്കറായിക്കഴിഞ്ഞിരുന്നു കിസ്റ്റ്യാനോ.
മുപ്പതുകളുടെ തുടക്കം മുതൽ ബൂട്ടിനു മൂർച്ച കുറയുമെന്നാണു സ്ട്രൈക്കർമാരുടെ കളിയെക്കുറിച്ചുള്ള വിലയിരുത്തൽ. പക്ഷേ, ക്രിസ്റ്റ്യാനോയുടെ കഴിഞ്ഞ 12 മാസങ്ങളിലെ നേട്ടങ്ങളുടെ കണക്ക് ഇതു പൊളിച്ചെഴുതും: രണ്ട് ചാംപ്യൻസ് ലീഗ് കിരീടങ്ങൾ, പോർച്ചുഗലിനൊപ്പം യൂറോകപ്പ്, സ്പാനിഷ് ലീഗ് കിരീടം, ക്ലബ് ലോകകപ്പ്, ബലോൻ ദ്യോർ, ഫിഫ ബെസ്റ്റ് പുരസ്കാരം...
കഴിഞ്ഞ ഏഴു വർഷമായി ഓരോ സീസണിലും നേടിയ നാൽപതിലേറെ ഗോളുകൾ ക്രിസ്റ്റ്യാനോയുടെ പ്രകടന സ്ഥിരതയ്ക്ക് ഉദാഹരണം. കാർഡിഫ് ഫൈനലിലും ഗോൾ നേടിയതോടെ മൂന്നു ചാംപ്യൻസ് ലീഗ് ഫൈനലുകളിൽ സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരൻ എന്ന ബഹുമതിയുമായി. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം, കഴിഞ്ഞ വർഷവും പിന്നെ ഇപ്പോഴും റയലിനൊപ്പവും യൂറോപ്പിന്റെ ഒന്നാംനിര കിരീടപ്പോരാട്ടത്തിന്റെ ഫൈനലിൽ കളിച്ച ക്രിസ്റ്റ്യാനോയ്ക്കു മുന്നിൽ കാലം മാത്രമല്ല, സമകാലീനരായ കളിക്കാരും താരതമ്യത്തിനു വിധേയരാക്കപ്പെട്ടു കഴിഞ്ഞു.
അറുപത്തിനാലാം മിനിറ്റിലെ രണ്ടാം ഗോൾ ഈ സീസണിൽ ചാംപ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോയുടെ പന്ത്രണ്ടാമത്തേത് ആയിരുന്നു. ഇതോടെ, സീസണിലെ ടോപ് സ്കോറർ സ്ഥാനത്തു ക്രിസ്റ്റ്യാനോ പിന്നിലാക്കിയത് അർജന്റീനക്കാരൻ ലയണൽ മെസ്സിയെയാണ്. ഫൈനലിലെ ഗോളുകൾ കൂടിയായതോടെ, ക്ലബ്ബിനും രാജ്യത്തിനുംവേണ്ടി ക്രിസ്റ്റ്യാനോ നേടിയ ആകെ ഗോളുകളുടെ എണ്ണം 600 ആയി. മുപ്പത്തിരണ്ട് വയസ്സിനിടെ ഒരു സ്ട്രൈക്കർക്കു സാധിക്കാവുന്ന വലിയ നേട്ടങ്ങളിലൊന്ന്.