സോഫ്റ്റ്ബോൾ ലോകകപ്പിൽ മൽസരിക്കാൻ യോഗ്യത നേടിയിട്ടും പങ്കെടുക്കാൻ പണമില്ലാതെ വിഷമിച്ച കായികതാരം കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി അജ്മലിന് വ്യവസായി എ കെ ഫിറോസിന്റെ സാമ്പത്തിക സഹായം. മനോരമന്യൂസിലൂടെ അജ്മലിന്റെ പ്രയാസം കണ്ടറിഞ്ഞാണ് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തത്.
സോഫ്റ്റ്ബോൾ ലോകകപ്പിൽ ആദ്യമായി രാജ്യത്തെ പ്രതിനിധീകരിക്കുകയെന്ന അജ്മലിന്റെ സ്വപ്നം ഇനി കൈയെത്തും ദൂരെയാണ്. ദുബായിൽനിന്ന് മനോരമന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് വ്യവസായി എ കെ ഫിറോസ് യാത്രാചെലവിനുള്ള ഒരു ലക്ഷം വാഗ്ദാനം ചെയ്തത്. അടുത്തദിവസം തന്നെ തുക ബാങ്ക് വഴി അജ്മലിനെത്തിക്കും.
ഇനിയുള്ള ദിവസങ്ങളിൽ ധൈര്യമായി പരിശീലനം തുടരാമെന്ന സന്തോഷത്തിലാണ് അജ്മൽ. ജൂലൈ 7 മുതൽ 14 വരെ കാനഡയിൽ വച്ചാണ് സോഫ്റ്റ്ബോൾ ലോകകപ്പ്.