ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ താൽപര്യം പ്രകടിപ്പിച്ച് വീരേന്ദർസേവാഗ്, ബിസിസിഐക്ക് മുൻപാകെ അപേക്ഷ സമർപ്പിച്ചു. നിലവിലെ പരിശീലകനായിരുന്ന അനിൽകുംബ്ലെയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. സേവാഗിനെ കൂടാതെ മറ്റ് അഞ്ചുപേരും പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
ചാംപ്യൻസ് ട്രോഫിയോടെ നിലവിലെ പരിശീലകസ്ഥാനത്തുനിന്നും അനിൽകുംബ്ലെയുടെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തിലാണ് പുതിയ കോച്ചിനെ അന്വേഷിച്ച് ബിസിസിഐ കഴിഞ്ഞയാഴ്ച, യോഗ്യതയുള്ളവരിൽനിന്നും അപേക്ഷക്ഷണിച്ചത്. മുൻ ഇന്ത്യൻതാരങ്ങളായ വീരേന്ദർ സേവാഗ്, ദോദ ഗണേഷ്, ഇന്ത്യൻടീമിൻറെ മുൻമാനേജർ ലാൽചന്ദ് രജ്പുത്, ഓസ്ട്രേലിയൻ താരവും മുൻശ്രീലങ്കൻ പരിശീലകനുമായ ടോംമൂഡി, പാകിസ്ഥാൻ കോച്ചായിരുന്ന റിച്ചാർഡ് പൈബസ് എന്നിവരുടെ പേരുകളാണ് ബിസിസിഐക്ക് മുന്നിലെത്തിയിട്ടുള്ളത്. ഇതിൽ വീരേന്ദർ സേവാഗിന് നറുക്കുവീഴാനുള്ള സാധ്യതകളേറെയാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പരിശീലകനായ അനിൽകുംബ്ലെയ്ക്ക് ആവശ്യമെങ്കിൽ സമയംനീട്ടിനൽകാനാകും.
അതിനാൽ, സാധ്യതവിരളമാണെങ്കിലും കുംബ്ലെയുടെ പേരും തൽസ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശകസമിതിയും, സുപ്രിംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നോമിനിയുംചേർന്നായിരിക്കും പരിശീലകനെ തിരഞ്ഞെടുക്കുക. അതേസമയം, അനിൽകുംബ്ലെയെ ടീം ഡയറക്ടർ സ്ഥാനത്തേക്ക് ഉയർത്തി, രാഹുൽദ്രാവിഡിനെ പരിശീലകനാക്കാൻ നീക്കം നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.