ബിസിസിഐ ഇടക്കാല ഭരണസമിതിയിൽനിന്നും രാജിവച്ച ചരിത്രകാരൻ രാമചന്ദ്രഗുഹയുടെ രാജിക്കത്തിൽ ഇന്ത്യൻക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്ന ആരോപണങ്ങൾ. എം.എസ് ധോണി അടക്കം മുതിർന്ന താരങ്ങൾക്കെതിരെ കടുത്ത പരാമർശങ്ങളാണ് ഗുഹയുടെ രാജികത്തിൽ അക്കമിട്ട് നിരത്തുന്നത്. ബിസിസിഐ, പുതിയ പരിശീലകനെ അന്വേഷിക്കുന്ന ഘട്ടത്തിലാണ് ഗുഹയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നത്.
പരിശീലകസ്ഥാനത്തുനിന്നും അനിൽകുംബ്ലയെ മാറ്റാൻ, ബിസിസിഐ താരങ്ങളെ ഉപയോഗിക്കുന്നു എന്നുള്ള ആരോപണം നിലനിൽക്കുമ്പോൾതന്നെയാണ് രാമചന്ദ്രഗുഹയുടെ രാജികത്തും ചർച്ചയാകുന്നത്. പ്രധാനപരാമർശങ്ങള്‍ ഇങ്ങനെ,. കളിക്കാർതന്നെ കാര്യങ്ങളെല്ലാം നിശ്ചയിക്കുന്ന സൂപ്പർസ്റ്റാർ സംസ്കാരമാണ് ഇന്ത്യൻടീമില്‍ നിലനിൽക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിച്ച എം.എസ് ധോണിക്ക് "ഗ്രേഡ് എ" കോൺട്രാക്ട് വ്യവസ്ഥ ഇപ്പോഴും തുടരുന്നു. ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്. സ്പോർട്സ് മാർക്കറ്റിങ് കമ്പനിയായ പി.എംജിയുടെ തലപ്പത്തിരിക്കുകയും, അതേസമയം, ബിസിസിഐ കമൻറേറ്റര് പദവി വഹിക്കുകയും ചെയ്യുന്ന സുനിൽ ഗവാസ്കർ ഏതെങ്കിലും ഒരു പദവി ഒഴിയണം. ഇന്ത്യൻ എ ടീമിൻറെ പരിശീലനവും, ഐപിഎല്ലില്‍ ഡൽഹി ഡയർഡെവിൾസിൻറെ ഉപദേശകസ്ഥാനവും വഹിക്കുന്ന രാഹുല്‍ ദ്രാവിഡിനേയും, ഗുഹ വിമർശിക്കുന്നു. നിലവിലെ പരിശീലകനായ അനിൽകുംബ്ലെയെ, ബിസിസിഐ കൈകാര്യംചെയ്യുന്ന രീതിയെ വിമര്‍ശിക്കുന്ന അദ്ദേഹം, കുംബ്ലെയ്ക്ക് കീഴിൽ ടീമിൻറെ പ്രകടനം മികച്ചതായിരുന്നുവെന്നും സൂചിപ്പിക്കുന്നു. പരിശീലകനെ തിരഞ്ഞെടുക്കുന്നതിൽപോലും താരങ്ങളുടെ ഇടപെടൽ വർധിക്കുന്നത് ക്രിക്കറ്റിൻറെ ഭാവിയെ ചോദ്യംചെയ്യുന്നതാണെന്ന തരത്തിൽ, വിരാട് കോലിയെ ലക്ഷ്യമിടുന്ന വിമർശനവും കത്തിലുണ്ട്.