സോഫ്റ്റ്ബോൾ ലോകകപ്പിൽ മൽസരിക്കാൻ യോഗ്യത നേടിയിട്ടും പങ്കെടുക്കാൻ പണമില്ലാതെ കായികതാരം. ലോക കപ്പിന് യോഗ്യതനേടിയ ആദ്യ ഇന്ത്യൻ ടീമിലെ രണ്ട് മലയാളികളിൽ ഒരാളായ, കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി അജ്മലിനാണ് മൽസരത്തിനുപോകാൻ മാർഗമില്ലാത്തത്. ഇരുപത് രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പൽ ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയെന്ന സ്വപ്നം കൈവെള്ളയിലെത്തിയിട്ടും ധൈര്യമായി പന്തെറിയാനാകാത്ത അവസ്ഥയിലാണ് അജ്മലിപ്പോൾ.
പതിനെട്ടംഗ സോഫ്റ്റ് ബോൾ ഇന്ത്യൻ ടീമിൽ ഇടം ലഭിച്ച കായികതാരത്തിന് കാനഡയിൽ നടക്കുന്ന മൽസരത്തിൻ പങ്കെടുക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ വേണം. കൂലിപ്പണക്കാരനായ ഉപ്പയ്ക്ക് ഈ തുക വലുതാണ്. സാമ്പത്തിക സഹായത്തിനായി സ്പോർട്സ് കൗൺസിലിനും ജനപ്രതിനിധികൾക്കും അപേക്ഷ നൽകിയെങ്കിലും ശരിയായിട്ടില്ല. ഒപ്പമുള്ള മലയാളി താരം വിനീതിന് എം. എ. യൂസഫലിയിൽനിന്ന് സഹായം ലഭിച്ചപ്പോൾ അജ്മൽ ഇപ്പോഴും ആശങ്കകളുടെ മൈതാനത്തു തന്നെയാണ്.
എം എ സോഷ്യോളജിയ്ക്ക് പഠിക്കുന്ന അജ്മൽ കേരള സോഫ്റ്റ് ബാൾ ടീമിന്റെ വൈസ് ക്യാപ്റ്റനും എം ജി സർവകലാശാലയുടെ ടീം ക്യാപ്റ്റനുമാണ്.ജൂലൈ 7മുതൽ 14 വരെ നടക്കാൻപോകുന്ന മൽസരത്തിൽ ഈ താരത്തിന് ഇന്ത്യയുടെ അഭിമാനമാകാൻ സാധിക്കണമെങ്കിൽ ഒരു കൈസഹായം കൂടിയേ തീരൂ.