ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലിയും പരിശീലകൻ അനിൽ കുംബ്ലെയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചാവിഷയമാകുന്നു. കുംബ്ലെയുമായി ദീർഘകാലാടിസ്ഥാനത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു ബിസിസിഐയെ കോഹ്‌ലി അറിയിച്ചതായാണു സൂചന. പുറമേക്കു ശാന്തമെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീം ഡ്രസിങ് റൂമിൽ കാര്യങ്ങൾ അത്ര രസത്തിലല്ല എന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്.
ഏതാനും സീനിയർ താരങ്ങളും കുംബ്ലെയുടെ പ്രവർത്തനരീതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കർക്കശക്കാരനായ കുംബ്ലെയേക്കാൾ മുൻ പരിശീലകൻ രവി ശാസ്ത്രിയുടെ രീതിയാണു ടീമിന് അഭികാമ്യമെന്നാണു താരങ്ങളുടെ നിലപാട്. നാളെ ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് വരെയാണു കുംബ്ലെയുടെ നിലവിലെ പരിശീലന കാലാവധി.
കുൽദീപിനെ ചൊല്ലി
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണു കോഹ്‍ലിയും കുംബ്ലെയും തമ്മിലുള്ള ബന്ധം വഷളായത്. ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവിനെ ടീമിലുൾപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ കുൽദീപിനെ ഉൾപ്പെടുത്തണമെന്ന കുംബ്ലെയുടെ ആവശ്യം കോഹ്‍ലി തള്ളി. കോഹ്‌ലി പരുക്കേറ്റു പുറത്തിരുന്ന ധർമശാലയിലെ നാലാം ടെസ്റ്റിൽ കുംബ്ലെ ഇടപെട്ട് കുൽദീപിനെ കളത്തിലിറക്കി. കുൽദീപ് ടീമിലുള്ള വിവരം ഏറെ വൈകിയാണു കോഹ്‍ലി അറിഞ്ഞതും. മൽസരത്തിൽ കുൽദീപ് തിളങ്ങിയെങ്കിലും തന്നെ അറിയിക്കാതെയുള്ള കുംബ്ലെയുടെ നീക്കം കോഹ്‌ലിയെ ചൊടിപ്പിച്ചു.
കഴിഞ്ഞ വർഷം മുഖ്യ പരിശീലകനായി കുംബ്ലെ സ്ഥാനമേറ്റതിനു ശേഷം ടീം ഇന്ത്യ മികച്ച വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. അതിനാൽ, 2019 ലോകകപ്പ് വരെ പരിശീലക സ്ഥാനത്ത് അദ്ദേഹം തുടരാൻ സാധ്യതയേറിയിരുന്നു. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുമായി കുംബ്ലെയ്ക്കുള്ള അടുപ്പത്തിൽ അതൃപ്തിയുള്ള ബിസിസിഐയിലെ ഒരു വിഭാഗം കോഹ്‌ലിയെ മുന്നിൽ നിർത്തി അദ്ദേഹത്തിനെതിരെ പടപൊരുതുകയാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ടീമിൽ നിർണായക സ്വാധീനമുള്ള കോഹ്‍ലിയുടെ താൽപര്യങ്ങൾ വെട്ടി മുന്നോട്ടു നീങ്ങുക എളുപ്പമല്ലെന്നു പറയുന്ന ബിസിസിഐ നേതൃത്വം, കുംബ്ലെയെ നീക്കാനുള്ള കാരണമായി അത് ഉയർത്തിക്കാട്ടുന്നു.
ത്രിമൂർത്തികൾ രംഗത്ത്
സച്ചിൻ തെൻഡുൽക്കർ – സൗരവ് ഗാംഗുലി – വി.വി.എസ്. ലക്ഷ്മൺ ത്രയം നിലവിലെ അനിശ്ചിതത്വത്തിനു പരിഹാരം കാണാൻ രംഗത്തു വന്നേക്കും. ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായ ഇവരുമായി കൂടിക്കാഴ്ച നടത്തിയ കോഹ്‍ലി, പരിശീലക സ്ഥാനത്തു മാറ്റം വേണമെന്ന് ആവശ്യപ്പെട്ടതായാണു സൂചന. കോഹ്‍ലിയും കൂട്ടരും ഇടഞ്ഞതോടെ പരിശീലകനായി പുതിയ ആളെ കണ്ടെത്താനുള്ള തയാറെടുപ്പുകൾ ബിസിസിഐ ആരംഭിച്ചു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ വിരേന്ദർ സേവാഗിനോടു ബിസിസിഐ കേന്ദ്രങ്ങൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതു നിരസിച്ചു.
പരിശീലകനായി തിരികെയെത്തുന്ന കാര്യത്തിൽ രവി ശാസ്ത്രി മനസ്സു തുറന്നിട്ടില്ല. പരിശീലകനായി ഏറ്റവും യോഗ്യൻ രാഹുൽ ദ്രാവിഡ് ആണെന്നു ബിസിസിഐയിൽ ഒരു വിഭാഗം വാദിക്കുന്നു. അതേസമയം, പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകേണ്ട സമയം ഇന്നവസാനിക്കും. മികച്ച അപേക്ഷകൾ ലഭിച്ചില്ലെങ്കിൽ, കുംബ്ലെയ്ക്കു തന്നെ നറുക്കുവീഴും. പക്ഷേ, നിലവിലെ സാഹചര്യത്തിൽ കുംബ്ലെ അതു സ്വീകരിക്കുമോ എന്ന കാര്യം സംശയം.
കണ്ടറിയാം, ട്രോഫിയിൽ
നിലവിലെ പരിശീലന കാലയളവിൽ ടീമിനൊപ്പം തന്റെ അവസാന ടൂർണമെന്റിനിറങ്ങുന്ന കുംബ്ലെയ്ക്കു ചാംപ്യൻസ് ട്രോഫി അഗ്നിപരീക്ഷയാണ്. ടീമംഗങ്ങളിൽനിന്ന് അദ്ദേഹത്തിന് എത്രമാത്രം പിന്തുണ ലഭിക്കുന്നുവെന്നതു കണ്ടറിയേണ്ട സംഗതി. ടീം സിലക്‌ഷനിൽ കോഹ്‌ലിയും കുംബ്ലെയും വീണ്ടും ഇടഞ്ഞാൽ അത് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കും. ഇരുവർക്കുമിടയിലുള്ള ഏകോപനത്തിന്റെ പാലമായി സച്ചിൻ – ഗാംഗുലി – ലക്ഷ്മൺ കൂട്ടുകെട്ട് പ്രവർത്തിക്കുമെന്നാണു ബിസിസിഐ പ്രതീക്ഷ.