യാത്രാചിലവിനുള്ള പണത്തിനായി സഹായംതേടി സോഫ്റ്റ് ബോൾ ലോക കപ്പിന് യോഗ്യതനേടിയ ആദ്യ ഇന്ത്യൻ ടീമിലെ വയനാട്ടുകാരൻ. മുട്ടിൽ പാറയ്ക്കൽ സ്വദേശി ആർ. വിനീതാണ് പണമില്ലാത്തതിനാൽ ലോക കപ്പ് മൽസരം ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിൽ കഴിയുന്നത്.
ലോക കപ്പിനുള്ള പതിനെട്ടംഗ സോഫ്റ്റ് ബോൾ ഇന്ത്യൻ ടീമിൽ ഇടം ലഭിച്ച രണ്ടുമലയാളികളിൽ ഒരാളാണ് വിനീത്. ആദ്യമായാണ് ലോക കപ്പിൽ ഇന്ത്യയ്ക്ക് അവസരം ലഭിക്കുന്നത്. ഇരുപത് രാജ്യങ്ങൾ പങ്കെടുക്കുന്ന മൽസരം ജൂലൈ ഏഴിന് കാനഡയിൽ ആരംഭിക്കും. പക്ഷേ ചരിത്രത്തിലേക്ക് കളിച്ചുകയറണമെങ്കിൽ വിനീതിന് ഈ ശനിയാഴ്ചയ്ക്കുള്ളിൽ രണ്ടുലക്ഷം രൂപ ലഭിക്കണം. യാത്രയ്ക്കും താമസത്തിനും ആഹാരത്തിനും ചിലവാകുന്ന പണം ടീം അംഗങ്ങള്‍ വഹിക്കണമെന്ന നിർദേശമാണ് വിനീതിന്റെ ആഗ്രഹത്തിന് മങ്ങലേൽപ്പിച്ചത്. കൂലിപ്പണിക്കാരനായ അച്ഛന് ഇത്രയധികം തുക താങ്ങാനാവുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ കായിക താരങ്ങളെ സർക്കാരും ഏജൻസികളും സഹായിച്ചപ്പോൾ വിനീതിനെ സഹായിക്കാൻമാത്രം ആരുമില്ല.
നാലുവർഷമായി സംസ്ഥാന ടീമിലും ഒൻപത് വർഷമായി വയനാട് ജില്ലാ ടീമിലും വിനീത് കളിക്കുന്നു. പത്തനംതിട്ടയിൽ എം.കോമിന് പഠിക്കുന്ന ഈ കായികതാരത്തിന്റെ സ്വപ്നം രാജ്യത്തിന്റേതുകൂടിയായാൽ തടസങ്ങളെല്ലാ മറികടക്കാം.