ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങാത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ എഴുതിത്തള്ളാമെന്നു ചാംപ്യൻസ് ട്രോഫിയിൽ ഏതെങ്കിലും ടീം കരുതിയാൽ അവരുടെ തകർച്ചയാവും ഫലമെന്നു മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മൈക് ഹസി പറയുന്നു. ‘‘ ഒരു ക്ലാസ് ബാറ്റ്സ്മാനാണു കോഹ്‌ലി. അദ്ദേഹത്തെ എഴുതിത്തള്ളുന്നത് ആത്മഹത്യാപരമായിരിക്കും. അതുപോലെ ഒരു താരത്തെ നിശ്ശബ്ദനായി ഏറെക്കാലം നിർത്താൻ ആർക്കുമാവില്ല.
ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച പ്രകടനം നടത്താനും തന്റെ നിലവാരം ലോകത്തെ ബോധ്യപ്പെടുത്താനുമുള്ള നിശ്ചയദാർഢ്യത്തിലാവും കോഹ്‌ലി കളിക്കുന്നത്.’’– ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ ഹസി വ്യക്തമാക്കി.
ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാരുടെ ഫോം ടൂർണമെന്റിലെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുന്നില്ലെന്നു ഹസി വ്യക്തമാക്കി. മറ്റൊരു രാജ്യത്തു നടക്കുന്ന മറ്റൊരു ടൂർണമെന്റാണിത്. നന്നായി തുടങ്ങുകയും അതു നിലനിർത്തുകയുമാണു പ്രധാനം. അതോടെ, ഓരോ മൽസരത്തിലും ആത്മവിശ്വാസം കൂടി വരും.’’– ഹസി പറഞ്ഞു.
ബാറ്റ്സ്മാൻമാർക്ക് ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ പ്രത്യേക ഉപദേശവും ഹസി നൽകുന്നു: പന്ത് പരമാവധി താമസിച്ചു കളിക്കുക. സ്വിങ്ങിനു സാധ്യതയുള്ള പിച്ചുകളാണ്. ഓസ്ട്രേലിയയിൽ മുന്നോട്ടാഞ്ഞു ബാറ്റു വീശുന്നതു പോലെ ഇംഗ്ലണ്ടിൽ കളിക്കാൻ പറ്റില്ല.
സ്റ്റീവ് സ്മിത്തിന്റെ കീഴിലെത്തുന്ന ഓസ്ട്രേലിയയ്ക്കു മികച്ച സാധ്യതയുണ്ടെങ്കിലും കിരീടത്തിലെത്തുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. ഏറ്റവും മികച്ച ടീമുകൾ. ദൈർഘ്യം കുറഞ്ഞ ടൂർണമെന്റ്. ചെറിയ പിഴവുകൾ പോലും ഒരു ടീമിന്റെ സാധ്യത ഇല്ലാതാക്കും. അതുകൊണ്ടു തുടക്കം മുതൽ കരുതലോടെ കളിക്കുകയും വിജയതാളം കണ്ടെത്തുകയുമാണു പ്രധാനം.