ക്രിക്കറ്റ് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും വൻ പ്രതിഫല വർധന ആവശ്യപ്പെട്ടു കോച്ച് അനിൽ കുംബ്ലെയും നായകൻ വിരാട് കോഹ്‌ലിയും. സുപ്രീം കോടതിയുടെ ഭരണസമിതിക്കു മുന്നിൽ ഇതു സംബന്ധിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു. സിഇഒ: രാഹുൽ ജോഹ്‌റി, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരും പങ്കെടുത്തു. കോഹ്‌ലി സ്കൈപ് വഴി ചർച്ചയിൽ പങ്കെടുത്തു.
ഇപ്പോൾ ഗ്രേഡ് എ താരങ്ങൾക്കു രണ്ടു കോടി രൂപയാണു വാർഷിക കരാർ തുക. ഗ്രേഡ് ബി താരങ്ങൾക്ക് ഒരു കോടി രൂപയും ഗ്രേഡ് സി താരങ്ങൾക്കു 50 ലക്ഷം രൂപയും ലഭിക്കും. എല്ലാ ഫോർമാറ്റിലും കളിക്കുമെന്നുറപ്പുള്ള ഗ്രേഡ് എ താരങ്ങളുടെ വാർഷിക പ്രതിഫലം അഞ്ചു കോടി രൂപയാക്കണമെന്നാണു കുംബ്ലെയും കോഹ്‌ലിയും ആവശ്യപ്പെട്ടത്. ഭരണസമിതിയിലുൾപ്പെട്ട വിനോദ് റായിയും വിക്രം ലിമായെയും ബോർഡംഗങ്ങളോടു റിപ്പോർട്ട് തയാറാക്കാൻ നിർദേശിച്ചു. അവസാന തീരുമാനം ഭരണസമിതിയുടേതാണ്. ഏറ്റവും ഉയർന്ന പ്രതിഫലം ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കണമെന്നതാണു കുംബ്ലെയും കോഹ്‌ലിയും ആവശ്യപ്പെട്ടത്.
ടെസ്റ്റ് കളിക്കുന്ന ചേതേശ്വർ പൂജാരയ്ക്ക് ഐപിഎല്ലിൽ അവസരം ലഭിക്കാതിരിക്കുകയും രഞ്ജി ട്രോഫിയിൽ പോലും സ്ഥാനമില്ലാത്ത പവൻ നേഗി വെറും 45 ദിവസം കൊണ്ടു എട്ടു കോടി രൂപ സമ്പാദിക്കുകയും ചെയ്യുന്ന സാഹചര്യം പരിശോധിക്കപ്പെടണമെന്നു കുംബ്ലെ പറഞ്ഞു. കൂടാതെ കുംബ്ലെയും കൂടി ഉൾപ്പെടുന്ന സപ്പോർട്ട് സ്റ്റാഫിനും പ്രതിഫലവർധന ആവശ്യപ്പെട്ടിട്ടുണ്ട്. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ തുടങ്ങിയവരാണു സപ്പോർട്ട് സ്റ്റാഫിലുള്ളത്.