രാജ്യാന്തര ഫുട്ബോള്‍ താരം സി.കെ. വിനീതിന് കേരളം ജോലി നല്‍കും. നഷ്ടപ്പെട്ട ജോലി തിരിച്ചുനല്‍കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. അല്ലെങ്കില്‍ കേരളം ജോലി നല്‍കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. എജീസ് ഓഫിസിലെ കേരളത്തിലെ ഉദ്യോഗസ്ഥർ വിനീതിനോട് പകപോക്കിയതാണെന്ന് രാജ്യാന്തരഫുട്ബോൾ താരം എൻ. പി പ്രദീപ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. നേട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവരെ പിന്നീട് കാണില്ലെന്നും പ്രദീപ് പറഞ്ഞു. സി.കെ വിനീതിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടും പ്രശ്നത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ തയ്യാറായിരുന്നില്ല.
2012ൽ സ്പോർട്സ് ക്വോട്ടയിൽ എജീസ് ഓഫിസിലെ ഓഡിറ്ററായി പ്രവേശനം നേടിയതാണു വിനീത്. എന്നാൽ വിനീതിനെ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായി ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങിയിരുന്നു. ഇത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു.
2012 മേയ് ആറിനു ജോലിയിൽ കയറിയ വിനീതിന്റെ പ്രബേഷൻ കാലാവധി 2014 മേയിൽ അവസാനിക്കേണ്ടതാണെങ്കിലും ഹാജർ കുറവായതിന്റെ പേരിൽ രണ്ടുവർഷം നീട്ടിയിരുന്നു. ഈ കാലാവധി 2016 മേയിൽ അവസാനിച്ചു. പ്രബേഷൻ കാലാവധി ഇരട്ടിയിലേറെ നീട്ടാനാവില്ലെന്ന സർവീസ് ചട്ടം പറഞ്ഞാണ് ഈ മാസം ഏഴാം തീയതി പിരിച്ചുവിട്ടതായി ഉത്തരവിറങ്ങിയത്.
ഇതിനിടെ 2015ൽ വിനീത് ഡിപ്പാർട്മെന്റ് പ്രബേഷൻ പരീക്ഷ എഴുതി വിജയിച്ചു. നീട്ടിയ പ്രബേഷനും അവസാനിക്കുന്നതിനാൽ കഴിഞ്ഞ വർഷം മേയ് അഞ്ചിനുള്ളിൽ ഓഫിസിൽ എത്തിയിരിക്കണമെന്നു വിനീതിനു നോട്ടിസ് നൽകിയിരുന്നു. എഎഫ്സി കപ്പിൽ കളിക്കുന്ന തിരക്കായിരുന്നതിനാലും പിന്നീടു പരുക്കുമൂലം കൈയ്ക്കു ശസ്ത്രക്രിയ വേണ്ടിവന്നതിനാലും ഈ തീയതിക്കുള്ളിൽ വിനീതിന് ഓഫിസിൽ എത്താനായില്ല.
2016 മേയ് 29ന് ആണ് ഓഫിസിൽ എത്തിയത്. എന്നാൽ ഡൽഹി കേന്ദ്ര ഓഫിസിലേക്കു ബന്ധപ്പെട്ടശേഷം മറുപടി അറിയിക്കാം എന്നുപറഞ്ഞു മടക്കുകയായിരുന്നുവെന്നും അതിനുശേഷം ഇപ്പോൾ പിരിച്ചുവിടുന്നുവെന്ന അറിയിപ്പാണു കേൾക്കുന്നതെന്നും വിനീത് പറയുന്നു. പിരിച്ചുവിടൽ നീക്കം അറിഞ്ഞതോടെ, എന്തുകൊണ്ടാണ് ഓഫിസിൽ ഹാജരാവാൻ കഴിയാത്തതെന്നു വ്യക്തമാക്കി വിനീത് ബുധനാഴ്ച തിരുവനന്തപുരത്തെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽമാർക്ക് ഇ-മെയിൽ അയച്ചിരുന്നു.
ഫിഫ അംഗീകാരമുള്ള വിവിധ ടൂർണമെന്റുകളിൽ കളിക്കുന്നതിന്റെ തിരക്കുമൂലമാണ് ഓഫിസിൽ വരാനാവാത്തതെന്നും ദേശീയ ടീമിൽ എത്താനുള്ള വഴിയാണ് ഈ ടൂർണമെന്റുകളെന്നും കത്തിൽ വിശദമാക്കിയ വിനീത് ഈ സാഹചര്യത്തിൽ പിരിച്ചുവിടൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.