ദേശീയതലത്തിൽ ഏഴുതവണ ഭാരോദ്വഹനത്തിന് ജേതാവായ കായികതാരം ഉപജീവനത്തിന് ചായവിൽക്കുന്നു. ഹരിയാന സ്വദേശിനിയായ സന്തോഷിനാണ് ദുരവസ്ഥ. ഇന്ത്യൻകായികലോകത്തുനിന്നുള്ള ദുരിതകഥയുടെ മറ്റൊരു അധ്യായമാവുകയാണ് സന്തോഷ് എന്ന ഭാരോദ്വാഹക. നിരവധി തവണ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നേട്ടം കൊയ്ത സന്തോഷ് സർക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ്.
പരിശീലനത്തിനിടയ്ക്ക് പരുക്കേറ്റതിനെത്തുടർന്നാണ് ഭാരോദ്വഹനം ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ കുടുംബത്തിന്റെ ജീവിതമാർഗം ഇല്ലാതായി. പരുക്ക്ചികിത്സിക്കാൻ ഹരിയാന സർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. ചികിൽസാചെലവ് മാത്രമാണ് ഇതിലൂടെ വീട്ടിയത്. ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ധനസഹായമല്ല തനിക്കൊരു ജോലിയാണ് വേണ്ടതെന്ന് സന്തോഷ് പറയുന്നു. ഉപജീവനത്തിന് വേറെ വഴിയില്ലാത്തതുകൊണ്ട് അച്ഛന്റെ ചെറിയ ചായകടയിൽ ചായവിൽക്കുകയാണ് ദേശീയജേതാവ്. കുറഞ്ഞവേതനത്തിലുള്ള ഒരു സർക്കാർ ജോലി കിട്ടിയാൽ മകളുടെ വിവാഹമെങ്കിലും നടത്താമെന്ന പ്രതീക്ഷയിലാണ് പിതാവ് രാജേന്ദ്രകുമാർ. സന്തോഷിന്റെ ദുരിതം ദേശീയമാധ്യമങ്ങൾ ഏറ്റെടുത്തതിനെതുടർന്ന് ബോളീവുഡ് താരം രവീണഡണ്ടാൻ, ബി.ജെ.പി നേതാവ് മനേകഗാന്ധി എന്നിവർ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.