റിയോ ഒളിംപിക്സ് വെങ്കലമെഡൽ ജേത്രി സാക്ഷി മാലിക് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വനിതാ താരങ്ങൾക്കു ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വെള്ളി. മൂന്നുപേർക്കും എതിരാളികളായി ലഭിച്ചതു ജപ്പാൻ താരങ്ങളെ. തന്ത്രമികവിലും കരുത്തിലും അവർ മുന്നിൽനിന്നപ്പോൾ ഇന്ത്യയ്ക്കു വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
റിതു ഫോഗട്ടിനു വെങ്കലമുണ്ട്. വനിതാ വിഭാഗം 48 കിലോഗ്രാം ഇനത്തിൽ ചൈനയുടെ താരം സുൺ യാനൻ പ്ലേ ഓഫ് പോരാട്ടത്തിന് എത്താതിരുന്നതോടെയാണു റിതുവിനു വെങ്കലം ലഭിച്ചത്. പരുക്കേറ്റാണു ചൈനീസ് താരം പിൻമാറിയത്.
സ്വർണപ്പോരാട്ടത്തിൽ 60 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി മാലിക്കിനും 69 കിലോഗ്രാം വിഭാഗത്തിൽ ദിവ്യ കക്രണിനും ആറു മിനിറ്റ് മത്സരദൈർഘ്യം പൂർത്തിയാക്കാൻപോലും കഴിഞ്ഞില്ല. എന്നാൽ 55 കിലോഗ്രാം വിഭാഗത്തിൽ കടുത്ത പോരാട്ടത്തിനുശേഷമാണു വിനേഷ് കീഴടങ്ങിയത്.
റിയോ ഒളിംപിക്സ് വെങ്കലമെഡൽ നേട്ടത്തിനുശേഷം രാജ്യാന്തര രംഗത്തേക്കു സാക്ഷിയുടെ തിരിച്ചുവരവായിരുന്നു ഏഷ്യൻ ചാംപ്യൻഷിപ്. എന്നാൽ ഈ ഇനത്തിൽ റിയോയിൽ സ്വർണം നേടിയ ജപ്പാന്റെ റിസാക്കോ കവായിക്കെതിരെ പോരാട്ടത്തിനുപോലും സാക്ഷിക്കു കഴിഞ്ഞില്ല.
വെറും രണ്ടു മിനിറ്റ് 44 സെക്കൻഡിൽ സാക്ഷി കീഴടങ്ങി. എതിരാളിയുടെ മികവിനും വേഗത്തിനും ഒരുഘട്ടത്തിലും ഒപ്പമെത്താൻപോലും സാക്ഷിക്കായില്ല. എന്നാൽ നേരത്തേ 58 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന സാക്ഷി 60 കിലോഗ്രാമിലേക്കു മാറിയിട്ടും ഏഷ്യൻ ചാംപ്യൻഷിപ് ഫൈനൽ വരെ വെല്ലുവിളി ഉയർന്നില്ല.
ക്വാർട്ടറിൽ ഉസ്ബക്കിസ്ഥാന്റെ നാബിറയെ 6–2നും സെമിഫൈനലിൽ കസഖ്സ്ഥാന്റെ അയാല്യും കാസിമോവവയെ 15–3നും തോൽപിച്ചാണു സാക്ഷി ഫൈനലിൽ കടന്നത്. കവായിയെപ്പോലെ പരിചയസമ്പന്നയായ ഒരു ഗുസ്തി താരത്തിനെതിരായ പോരാട്ടത്തിൽനിന്ന് ഏറെ പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞെന്ന ആശ്വാസത്തിലാണു സാക്ഷി.
റിയോ ഒളിംപിക്സിനും വിവാഹത്തിനും ശേഷമുള്ള മടങ്ങിവരവിൽ വെള്ളിയെങ്കിലും നേടാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലും.