രാജ്യാന്തര ഫുട്ബാൾ താരം സി.കെ വിനീതിന് ജോലി നഷ്ടമാവും. മതിയായ ഹാജർ ഇല്ലെന്ന കാരണത്താൽ വിനീതിനെ പിരിച്ചുവിടാൻ ഏജീസ് ഓഫിസ് തീരുമാനിച്ചു. കളി നിർത്തി ഓഫിസിലിരിക്കാനില്ലെന്ന നിലപാടിലാണ് സി.കെ.വിനീത്.
അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററാണ് വിനീത്. നാലര വർഷം മുൻപാണ് താരം ജോലിയിൽ പ്രവേശിച്ചത്. ദേശീയ ടീമിൽ ഇടം നേടുകയും െഎഎസ്എലിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താൻ കഴിഞ്ഞിരുന്നില്ല. സ്പോർട്സ് കോട്ടയിൽ ജോലി നേടിയിട്ടും സ്ഥാപനം പരിഗണന നൽകിയില്ലെന്ന് വിനീത് പറഞ്ഞു.
പലകുറി ആവശ്യപ്പെട്ടിട്ടും വിനീത് ജോലിക്ക് ഹാജരാകാത്തതിനാലാണ് ഏജിസ് ഓഫീസിന് കടുത്ത നടപടിയിലേക്ക് പോകേണ്ടി വന്നത്. ഫെഡറേഷൻ കപ്പ് സെമി മത്സരത്തിനായി ഒഡീഷയിലാണ് ബംഗളൂരു എഫ് സി താരമായ വിനീത്.