റയല്‍ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍. രണ്ടാം പാദ സെമി പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മഡ്രിഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ റയല്‍ ആദ്യപാദത്തിലെ ഹാട്രിക് വിജയത്തിന്റെ മികവിലാണ് ഫൈനലിലെത്തിയത്. നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാണ് റയല്‍. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ക്രിസ്റ്റ്യാനോയും കൂട്ടരും ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാണ് ഇടംപിടച്ചത്. 15 ആം തവണയാണ് റയല്‍മഡ്രിഡ് യൂറോപ്യന്‍ കിരീടപോരാട്ടത്തിന്റെ ഫൈനലില്‍ എത്തുന്നത്. ഇതില്‍ കഴിഞ്ഞ സീസണിലടക്കം 11 തവണ യൂറോപ്പിനെ കീഴടക്കി ചാംപ്യന്‍മാരായതിന്റെ ചരിത്രവും റയലിന് കൂട്ടിനുണ്ട്.
അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ എന്നും അവര്‍ക്കുതന്നെയാണ് മുന്‍തൂക്കം എന്ന പ്രവചനം രണ്ടാം പാദത്തില്‍ വ്യക്തമായി. 12ാം മിനിറ്റില്‍ സൗള്‍ നീഗെസാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ആദ്യഗോള്‍ നേടിയത്. പതിനാറാം മിനിറ്റില്‍ സൂപ്പർതാരം അന്റോയിന്‍ ഗ്രിസ്മാനും റയലിന്റെ വലകുലുക്കി.
അടുത്തത്തടുത്ത നിമിഷങ്ങളില്‍ നേടിയ രണ്ടുഗോളുകളും അറ്റ്ലറ്റിക്കോയുടെ ആത്‍മവിശ്വാസം ഇരട്ടിയാക്കി. ഫൈനല്‍ സ്വപ്നംകണ്ടുകൊണ്ടുള്ള മുന്നേറ്റമായിരുന്നു പിന്നീട് കണ്ടത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കേ ഇസ്കോയിലൂടെ റയല്‍ തിരിച്ചടിച്ചു.രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തനൊപ്പം പോരാടിയെങ്കിലും ആദ്യപാദത്തിലെ മൂന്നുഗോളടക്കം രണ്ടിനെതിരെ നാല്ഗോളുകളുടെ വിജയത്തില്‍ റയല്‍ ഫൈനലിലെത്തി.
അടുത്തമാസം കാര്‍ഡിഫില്‍ നടക്കുന്ന കിരീടപോരാട്ടത്തില്‍ റയല്‍ യുവന്റസിനെ നേരിടും.