ചാംപ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിലെ നിരാശ പരസ്യമായി പ്രകടമാക്കി സുരേഷ് റെയ്ന. നിരാശപ്പെടുത്തുന്നതാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമെന്ന് റെയ്ന പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാവുമെന്ന് ഉറപ്പുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍റെയ്ന പറഞ്ഞു.ഗുജറാത്ത് ലയണ്‍സിന്റെ നായകനായ റെയ്ന ഈ ഐപിഎല്‍ മോശമാക്കിയില്ല. 12 മല്‍സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറിയടക്കം 434 റണ്‍സ് റെയ്ന നേടിയിരുന്നു. റണ്‍സ് കണ്ടെത്താന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ നീല കുപ്പായത്തിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയുമേറി. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ റെയ്നയുടെ പേര് പരിഗണനയ്ക്ക് പോലും എത്തിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മികച്ച പ്രകടനം കാഴ്ചവച്ചിട്ടും കണ്ടില്ലെന്ന നടിച്ച നിലപാടിനെ റെയ്ന ചോദ്യം ചെയ്യുന്നു. എന്ത് പറയാനാണ്. ശരിക്കും നിരാശപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ് തീരുമാനങ്ങള്‍. ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന് ശരിക്കും പ്രതീക്ഷിച്ചിരുന്നുവെന്ന് നിരാശനായി റെയ്ന പറയുന്നു. സ്ഥിരതയുളള പ്രകടനമാണ് താന്‍ കാഴ്ച്ചവെച്ചത്. ഐപിഎല്ലില്‍ അത് തെളിയിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം കൊണ്ട് എല്ലാം അവസാനിപ്പിക്കാനൊന്നുംറെയ്ന തയ്യാറല്ല.
ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് റെയ്ന ഉറപ്പിച്ചു പറയുന്നു. ഐപിഎൽ റണ്‍വേട്ടക്കാരില്‍ വാര്‍ണര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് റെയ്ന. 2015 ഒക്ടോബറിലാണ് റെയ്ന അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്.