ചാംപ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷനിൽ ബിസിസിഐ, ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തിയ താരങ്ങളെ തഴഞ്ഞതായി ആരാധകർ. ടീം പ്രഖ്യാപനത്തെ പ്രതീക്ഷയോടെ കണ്ടിരുന്നവർക്ക് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ സമിതി നിരാശയാണ് സമ്മാനിച്ചത്. ഐപിഎല്ലിലെ റൺവേട്ടക്കാരിൽ മുന്നിലുള്ള ഗംഭീറും റോബിൻ ഉത്തപ്പയും ടീമിൽ ഇടംപിടിച്ചില്ല. മികച്ച ഫോമിലുള്ള ഇരുവരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
യുവതാരങ്ങളുടെ കാര്യം വരുമ്പോഴും സിലക്ഷൻ സമിതി നിരാശയാണ് സമ്മാനിക്കുന്നത്. ധോണിയുടെ പിൻഗാമിയെന്ന് വിളിക്കപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്, മുംബൈ ഇന്ത്യൻസിന്റെ നിതീഷ് റാണ, ഗുജറാത്ത് ലയൺസിന്റെ മലയാളി പേസ് ബോളർ ബേസിൽ തമ്പി ഉൾപ്പെടെയുള്ള താരങ്ങളെ ടീമിലേക്ക് പരിഗണിച്ചേയില്ല. മുൻവർഷങ്ങളിൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താറുണ്ട്. ഹർഭജനും നെഹ്റയും ജഡേജയും മൻപ്രീത് ഗോണിയുമൊക്കെ ഇങ്ങനെ ടീമിലെത്തിയിരുന്നു.
ചാംപ്യൻസ് ട്രോഫിക്കായുള്ള ടീമിൽ ബാറ്റ്സ്മാൻമാരിൽ ശിഖർധവാൻ, മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവർ മാത്രമേ ഐപിൽ റൺവേട്ടക്കാരിൽ ആദ്യ ഇരുപതിലുള്ളൂ. ധോണി ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനം ശരാശരി മാത്രമാണ്. പേസ് ബോളർമാരെ തുണയ്ക്കുന്ന ഇംഗ്ലണ്ടിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ വിരാട് കോഹ്‌ലിയുെട നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ പ്രകടനം എങ്ങനെയാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.