ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാൻ ബിസിസിഐയ്ക്കു വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഇടക്കാല ഭരണസമിതിയുടെ കർശന നിർദേശം. ടൂർണമെന്റിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച ആശയക്കുഴപ്പം എത്രയും വേഗം പരിഹരിച്ച്, ടീമിനെ തിരഞ്ഞെടുക്കുന്നതിനു സിലക്‌ഷൻ സമിതി യോഗം വിളിച്ചു ചേർക്കാൻ ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിക്ക് അയച്ച സന്ദേശത്തിൽ സമിതി ആവശ്യപ്പെട്ടു.
ജൂൺ ഒന്നിന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി മൽസരത്തിൽ പങ്കെടുക്കാൻ ടീം ഇന്ത്യയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകണം. നിലവിൽ കിരീടം ഇന്ത്യയ്ക്കാണ് അത് നിലനിർത്തുക തന്നെ വേണം. 2017 ഏപ്രിൽ 25ആണ് ടീമിന്റെ പട്ടിക നൽകാനുള്ള തീയതി എന്നാണ് മനസിലാക്കിയത്. എന്നാൽ ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. എത്രയും വേഗം ഇത് പ്രഖ്യാപിക്കണം. ഇന്ത്യൻ ക്രിക്കറ്റിന്റെ പെരുമ പ്രദർശിപ്പിക്കുന്നതിനുള്ള അന്തരീക്ഷം താരങ്ങൾക്കു ലഭ്യമാക്കണം. ആശയക്കുഴപ്പവും അനിശ്ചിതത്വവും ഭൂഷണമല്ല. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ടീമിനെ സജ്ജമാക്കണം. അതുവഴി, സ്വാഭാവികമായി ഉയർന്ന വരുമാനം ടീമിനെ തേടിയെത്തും–സമിതി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്കു ദോഷം വരുത്തുന്ന നടപടികൾ ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നു സമിതി നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന എട്ടു രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണു ടീമിനെ തിരഞ്ഞെടുക്കാത്തത്. ക്രിക്കറ്റിന്റെ സാമ്പത്തിക നയത്തിൽ ഐസിസി വരുത്തിയ മാറ്റത്തെ തുടർന്നാണ് ബിസിസിഐ ടീം പ്രഖ്യാപനം നീട്ടിവച്ചത്. ഇന്ത്യയുടെ വരുമാനം കുറയ്ക്കുന്ന രീതിയിലാണ് പുതിയ നടപടിയെന്നാണ് ആരോപണം. മൽസരത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് മറ്റു രാജ്യങ്ങളോട് ഇന്ത്യ അഭ്യർഥിച്ചിരുന്നു.