ഫുട്ബോൾ കാലിൽ കോർത്ത് ഓടിത്തുടങ്ങിയതിന്റെ 15–ാം വർഷം ഐ ലീഗിലെ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരം നേടിയതിന്റെ തിളക്കത്തിലാണ് അനസ് എടത്തൊടിക. മോഹൻ ബഗാന്റെ ‘ജർണൈൽ സിങ്’ ആണ് ഇന്ന് അനസ്. ഗോൾവലയത്തിനു മുന്നിൽ കൊട്ടിയടച്ച ഇരുമ്പു വാതിൽ പോലെ ഉറച്ചു നിൽക്കാറുള്ള ജർണൈൽ, ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധക്കരുത്തിന്റെ ആൾരൂപമായിരുന്നു. ആ ജർണൈൽ സിങ്ങിന്റെ പേരിലുള്ള അവാർഡാണ് കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി അനസ് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി. മോഹൻ ബഗാൻ ജഴ്സിയിൽ സെന്റർ ബാക്ക് പൊസിഷനിൽ ‘കട്ട ഡിഫൻഡിങ്’ നടത്തിയ അനസ്സിന് 15 എന്നുമൊരു ഭാഗ്യസംഖ്യയാണ്.
1987 ഫെബ്രുവരി 15 ആണു ജൻമദിനം. 15 വർഷങ്ങൾക്കു മുൻപ് 2002ൽ കൊണ്ടോട്ടി ഇഎംഇഎ സ്കൂൾ ടീമിലൂടെയാണു കളത്തിലിറങ്ങുന്നത്. കളിയാണു ജീവിതമെന്നു തിരിച്ചറിഞ്ഞതു മുതൽ ആരാധനാമൂർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതാരം നെമാന്യ വിദിക്കാണ്. ചുവന്ന ചെകുത്താൻമാരുടെ 15–ാം നമ്പർ കുപ്പായത്തിലിറങ്ങുന്ന വിദിക്ക് അനസ്സിന്റെ മനസ്സ് കീഴടക്കി. മുംബൈ എഫ്സിയിലും പിന്നീടു പുണെ എഫ്സിയിലും 15 ആയിരുന്നു ജഴ്സി നമ്പർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനമോസ് നിരയിലെത്തിയതോടെ 30ലേക്കു മാറി. കാരണം, അവിടെ 15–ാം നമ്പർ കുപ്പായത്തിൽ സാക്ഷാൽ ഫ്ലോറന്റ് മലൂദയായിരുന്നു. അവിടെനിന്ന് ഒരു വർഷത്തെ കരാറിൽ ബഗാനിലെത്തിയപ്പോൾ വീണ്ടും മാറ്റം. ഇക്കുറി 30ൽനിന്ന് 45ലേക്ക്. 2013 മുതൽ ടീമിലുള്ള പങ്കജ് മൗളയ്ക്കായിരുന്നു ബഗാനിൽ 30–ാം നമ്പർ.
ഐഎസ്എല്ലിലും ഐ ലീഗിലും തിളങ്ങി നിൽക്കുന്നതിനിടയിലും ഒരു സ്വപ്നമുണ്ടായിരുന്നു: ഇന്ത്യൻ കുപ്പായം. സാഫ് കപ്പിനുള്ള ഇന്ത്യൻ ക്യാംപിൽ ഉൾപ്പെട്ടെങ്കിലും പരുക്കു വില്ലനായി. 29–ാം വയസ്സിൽ ബഗാനിലെത്തിയതോടെ അനസ്സിന്റെ ‘വര’ വീണ്ടും തെളിഞ്ഞു. കംബോഡിയയ്ക്കും മ്യാൻമറിനുമെതിരെയുള്ള മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിലെത്തി. 22–ാം നമ്പർ കുപ്പായത്തിൽ മ്യാൻമറിനെതിരെ മികച്ച പ്രകടനം നടത്തിയതോടെ ഈ രാജ്യാന്തര താരത്തിനു മുന്നിലേക്ക് വീണ്ടും അവസരങ്ങൾ വന്നുനിൽക്കുന്നു. മകൾ ഷാസ്മിനെ സ്കൂളിൽ ചേർക്കാൻ കഴിഞ്ഞ മാസം അനസ് കൊണ്ടോട്ടിയിലെത്തി മടങ്ങിയിരുന്നു. ജൂണിൽ സ്കൂൾ തുറക്കുമ്പോൾ വീണ്ടുമെത്തണമെന്നാണ് ആഗ്രഹം. ജൂൺ 13ന് എഎഫ്സി കപ്പിൽ ഇന്ത്യയ്ക്ക് അടുത്ത കളിയുണ്ട്. അനസിന് ഇന്ത്യൻ ക്യാംപിലേക്കു വിളി വന്നാൽ ഷാസ്മിന് ഉപ്പയുടെ കൈപിടിക്കാതെ സ്കൂളിലേക്കു പോകേണ്ടിവരും.