കായിക ഭൂപടത്തിൽ പത്തനംതിട്ടയ്ക്ക് മുതൽക്കൂട്ടാകാൻ കൊടുമൺ സ്റ്റേഡിയം. പതിനഞ്ച് കോടിയുടെ നിർമാണപ്രവർത്തനങ്ങൾ അടുത്തയാഴ്ച തുടങ്ങും. ഇതിനു മുന്നോടിയായി ധനമന്ത്രി തോമസ് ഐസക്ക് സ്റ്റേഡിയത്തിന്റെ രൂപരേഖ നേരിൽക്കണ്ട് വിലയിരുത്തി.
സിന്തറ്റിക് ട്രാക്ക് , വോളിബോൾ കോർട്ട് , ഫുട്ബോൾ മൈതാനം. മുഴുവൻ അത്‌ലറ്റിക് മൽസരങ്ങളും പരിശീലിക്കുന്നതിനുള്ള സൗകര്യം. കായികതാരങ്ങൾക്കുള്ള വിശ്രമമുറി. ലഘുഭക്ഷണശാല തുടങ്ങിയവയാണ് രൂപരേഖയിലുളളത്. ജില്ലയിൽ തന്നെ മികച്ച സൗകര്യങ്ങളുള്ള മൈതാനമായി കൊടുമൺ മാറും.
ആറ് പരിശീലകരുടെ നേതൃത്വത്തിൽ ഇരുന്നൂറിലധികം കുട്ടികൾ വിവിധ കായിക ഇനങ്ങളിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്. കൊടുമൺ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും ജില്ലയിലെ മുഴുവൻ കായികതാരങ്ങൾക്കും മൈതാനത്തിലെ സൗകര്യം പ്രയോജനപ്പെടുത്താം. ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലായിരിക്കും സ്റ്റേഡിയത്തിന്റെ പ്രവർത്തനം.