വിചിത്രമാണ് ഐപിഎലിന്റെ സാമ്പത്തിക ശാസ്ത്രം. പൊന്നുംവിലയ്ക്കു ടീമിലെടുത്തവർ ഫ്ലോപ്പായിപ്പോകും. ചുളുവിലയ്ക്കു ടീമിലെത്തിയവർ ഹിറ്റാകും. നൽകുന്ന പ്രതിഫലത്തിന്റെ അതേ പണത്തൂക്കം കളിയിൽ കാണിക്കുന്നവരുമുണ്ട്. പത്താം സീസൺ ഐപിഎൽ പാതിവഴി പിന്നിടുമ്പോൾ ആരൊക്കെയാണ് ടീമുകൾക്കു ലാഭവും നഷ്ടവുമായിക്കൊണ്ടിരിക്കുന്നത്?
വില മെച്ചം, ഗുണം തുച്ഛം!
1) ടൈമൽ മിൽസ്
12 കോടി, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
താരലേലത്തിൽ ബെൻ സ്റ്റോക്ക്സിനു പിന്നിൽ രണ്ടാമനായിരുന്നു ടൈമൽ മിൽസ്. എന്നാൽ, രാജ്യാന്തര മൽസരപരിചയം തീരെയില്ലാത്ത മിൽസിനു കിട്ടിയ തുകയാണ് എല്ലാവരെയും അമ്പരപ്പിച്ചത്. എന്നാൽ മിൽസിന് ഇതുവരെ വില തെളിയിക്കാനായിട്ടില്ല. അഞ്ചു കളികളിൽ അത്രയും വിക്കറ്റ് മാത്രമേയുള്ളൂ. പരുക്കേറ്റതോടെ മൂന്നു കളികളിൽ പുറത്തിരിക്കേണ്ടിവരികയും ചെയ്തതോടെ മിൽസ് ബാംഗ്ലൂരിനു നഷ്ടക്കച്ചവടമായി. എട്ടു കളികളിൽനിന്ന് അഞ്ചു പോയിന്റുമായി ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകളും ആശങ്കയിലായി.
2) ട്രെന്റ് ബോൾട്ട്
5 കോടി, കൊൽക്കത്ത
ഉമേഷ് യാദവിനൊപ്പം കൊൽക്കത്ത ബോളിങ്ങിന്റെ കുന്തമുനയാകുമെന്നു കരുതപ്പെട്ടിരുന്നയാളാണ് ന്യൂസീലൻഡുകാരനായ ട്രെന്റ് ബോൾട്ട്. എന്നാൽ നാലു കളികളിൽ മാത്രമാണു ബോൾട്ടിനു കളിക്കാനായത്. നേടിയതു രണ്ടു വിക്കറ്റുകൾ മാത്രം. ഏഴ് ഓവറിൽ ഒരു വിക്കറ്റ് എന്ന നിലയിൽ ഏറ്റവും മോശം സ്ട്രൈക്ക്റേറ്റുമാണു ബോൾട്ടിന്റേത്. ക്രിസ് വോക്സും നേതൻ കോൾട്ടർനൈലുമെല്ലാം അവസരത്തിനൊത്തുയർന്നതിനാൽ കൊൽക്കത്ത ടീമിനു ബോൾട്ടിന്റെ ഫോമില്ലായ്മ അത്ര പ്രശ്നമായില്ലെന്നു മാത്രം.
വില തുച്ഛം, ഗുണം മെച്ചം!
1) ഇമ്രാൻ താഹിർ
താരലേലത്തിൽ ആരുമെടുത്തില്ല, പിന്നീടു പുണെ ടീമിലെടുത്തു
ഏകദിനത്തിലും ട്വന്റി20യിലും ലോകത്തെ ഒന്നാം നമ്പർ ബോളറായിരുന്ന താഹിറിനെ താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്നത് അദ്ഭുതമായിരുന്നു. പിന്നീടു മിച്ചൽ മാർഷിനു പരുക്കേറ്റതോടെ പുണെ താഹിറിനെ ടീമിലേക്കു വിളിച്ചു. താഹിർ പകരംവീട്ടി എന്നോ പ്രത്യുപകാരം ചെയ്തു എന്നോ പറയാം. മുംബൈയ്ക്കെതിരെ ആദ്യകളിയിൽ പുണെയെ വിജയത്തിലെത്തിച്ചതിൽ ക്യാപ്റ്റൻ രോഹിത് ശർമയുടേതുൾപ്പെടെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ താഹിറിന്റെ പങ്ക് നിർണായകമായിരുന്നു. എട്ടു കളികളിൽ പത്തു വിക്കറ്റ് വീഴ്ത്തിയ താഹിർ വിക്കറ്റ് വേട്ടക്കാരിൽ ആറാമതുണ്ട്.
2) രാഹുൽ ത്രിപാഠി
10 ലക്ഷം, റൈസിങ് പുണെ സൂപ്പർ ജയന്റ്സ്
അടിസ്ഥാന വിലയായ പത്തു ലക്ഷത്തിനാണ് പുണെ താരലേലത്തിൽ ത്രിപാഠിയെ വിളിച്ചെടുത്തത്. മഹാരാഷ്ട്രയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു നടന്ന ഇരുപത്തഞ്ചുകാരന് അതുതന്നെ സന്തോഷവാർത്തയായിരുന്നു. കളി തുടങ്ങിയപ്പോൾ എതിർ ടീം ബോളർമാർ ത്രിപാഠിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ആറു മൽസരങ്ങളിൽനിന്ന് 216 റൺസുമായി പുണെ നിരയിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനു മാത്രം പിന്നിലാണ് ആദ്യമായി ഐപിഎൽ കളിക്കുന്ന ത്രിപാഠി. ഒരു അർധസെഞ്ചുറിയുമുണ്ട് പേരിൽ.
വിലയും ഗുണവും മെച്ചം!
1) ബെൻ സ്റ്റോക്ക്സ്
14.5 കോടി രൂപ, പുണെ
സ്റ്റോക്ക്സിനു താരലേലത്തിൽ ഏറ്റവും കൂടുതൽ വില കൊടുത്തതിൽ പുണെ ടീം ഉടമകൾക്ക് ഒട്ടും സങ്കടം കാണുകയില്ല. ഏഴു കളികളിൽനിന്ന് ആറു വിക്കറ്റ് എന്നതു ശരാശരി പ്രകടനമായി തോന്നാമെങ്കിലും മുംബൈയ്ക്കെതിരെ പുണെയെ ജയിപ്പിച്ചതു സ്റ്റോക്ക്സിന്റെ ബോളിങ് മികവാണ്. രണ്ട് ഓവറിൽ മുംബൈയ്ക്കു ജയിക്കാൻ 24 റൺസ് എന്ന നിലയിൽ 19–ാം ഓവറിൽ സ്റ്റോക്ക്സ് വഴങ്ങിയത് ഏഴു റൺസ് മാത്രം. ഏഴു കളികളിൽ ഒരു അർധസെഞ്ചുറി ഉൾപ്പെടെ 127 റൺസും നേടി. രണ്ടു കളികളിൽ മാൻ ഓഫ് ദ് മാച്ചുമായി.
2) റാഷിദ് ഖാൻ
4 കോടി, ഹൈദരാബാദ്
അഫ്ഗാനിസ്ഥാനിൽനിന്ന് ഐപിഎലിലെത്തിയ ആദ്യ ക്രിക്കറ്റർമാരിലൊരാളായ റാഷിദ് ഖാന് നാലു കോടി രൂപ കൂടിപ്പോയില്ലേ എന്ന് അതിശയിച്ചവരുണ്ട്. എന്നാൽ ആദ്യകളിയിൽ ആദ്യ ഓവറിൽത്തന്നെ വിക്കറ്റെടുത്തു റാഷിദ് വരവറിയിച്ചു. ഏഴു മൽസരങ്ങളിൽനിന്നു റാഷിദ് ഇതുവരെ വീഴ്ത്തിയതു 10 വിക്കറ്റുകൾ. ഓവറിൽ 6.96 എന്ന മികച്ച ഇക്കോണമി നിരക്കും. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട് ഈ പതിനെട്ടുകാരൻ.