ചോരചിന്തി നേടിയ വിജയം! നേരിട്ടും ടെലിവിഷനിലുമായി 50 കോടിയിൽപരം ആളുകൾ ലൈവായി കണ്ട എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാർസിലോനയ്ക്ക് ലയണൽ മെസ്സി നേടിക്കൊടുത്ത തകർപ്പൻ വിജയത്തെ മറ്റെങ്ങനെ വിശേഷിപ്പിക്കും? റയലിന്റെ തട്ടകമായ സാന്തിയാഗോ ബർണബ്യൂവിൽ, റയൽ താരങ്ങളുടെ കായികമായ പ്രകോപനങ്ങള്‍ക്കും ആർത്തിരമ്പുന്ന റയൽ ആരാധകരുടെ ശബ്ദകോലാഹലങ്ങൾക്കും സ്വതസിദ്ധമായ മാന്ത്രികച്ചുവടുകളോടെ പ്രതിരോധം തീർത്ത ലയണൽ മെസ്സിയുടെ പ്രകടനം ഫുട്ബോളിലെ സുന്ദരമായ കാഴ്ചകളിലൊന്നായിരുന്നു. മൽസരം തീരാൻ സെക്കൻഡുകൾ മാത്രം അവശേഷിക്കെ മെസ്സി നേടിയ വിജയഗോൾ, ബാർസയ്ക്കായുള്ള അദ്ദേഹത്തിന്റെ 500–ാം ഗോളായതും കാലം കാത്തുവച്ച കാവ്യനീതിയാകണം!
ഒരു കാര്യമുറപ്പ്; ലയണല്‍ മെസ്സി എങ്ങനെ കാല്‍പന്തുകളിയിലെ ഇതിഹാസമാകുന്നു എന്ന ചോദ്യത്തിന് ഇതിലും മികച്ചൊരു ഉത്തരമില്ല. സാന്തിയാഗോ ബർണബ്യൂവിൽ തങ്ങളും ബാർസയും തമ്മിലുള്ള പ്രധാന വ്യത്യാസം ലയണൽ മെസ്സിയായിരിക്കും എന്നു മറ്റാരേക്കാളും നന്നായി അറിയാവുന്ന റയൽ താരങ്ങൾ രണ്ടും കൽപ്പിച്ചായിരുന്നു എന്നതിന് മൽസരത്തിലെ ഫൗൾക്കണക്കുകൾ തന്നെ സാക്ഷി.
റയലിന്റെ വിധി നിർണയിച്ച് പുറത്തേക്കു പോയ ക്യാപ്റ്റൻ സെർജിയോ റാമോസിന് ചുവപ്പുകാർഡ് ലഭിച്ചത് മെസ്സിക്കെതിരായ ഫൗളിനായിരുന്നു. മൽസരത്തിലുടനീളം മെസ്സിയെ വിടാതെ പിന്തുടർന്ന മിഡ്ഫീൽഡർ കാസെമിറോയ്ക്ക് ചുവപ്പുകാർഡ് ലഭിക്കാതെ പോയത് ഭാഗ്യംകൊണ്ടുമാത്രം. ഒരുപക്ഷേ, റാമോസിനേക്കാൾ ചുവപ്പുകാർഡ് അർഹിച്ചിരുന്നത് കാസെമിറോ ആയിരുന്നുവെന്ന് ആരാധകർ കരുതിയാലും തെറ്റില്ല.