വെറും നാലു പന്തിൽ നിന്ന് 92 റൺസോ? അത്ഭുതപ്പെടാൻ വരട്ടെ. സംഗതി സത്യമാണ്. ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന രണ്ടാം ഡിവിഷൻ ലീഗിനിടെയാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. ആക്സിയോൺ, ലാൽമാട്ടിയ എന്നീ ക്ലബ്ബുകൾ തമ്മിലായിരുന്നു പോരാട്ടം. തെറ്റായ തീരുമാനങ്ങൾ എടുത്ത അമ്പയറോടുള്ള പ്രതിഷേധമായിട്ടാണ് 13 വൈഡും 15 നോബോളും എറിഞ്ഞ് ഒറ്റ ഓവറിൽ ലാൽമാട്ടിയ ക്ലബിന്റെ ബൗളർ സുജോൻ മുഹമ്മദ് 92 റൺസ് വഴങ്ങിയത്. ആദ്യത്തെ ഓവറിൽ തന്നെ എതിർ ടീമിനെ സുജെോൻ ജയിപ്പിക്കുകയും ചെയ്തു.
എറിഞ്ഞ 15 വൈഡുകളിൽ ചില പന്തുകൾ അതിർത്തി കടന്നതോടെ 65 റൺസ് വൈഡ്, എക്സ്ട്രായിനത്തിൽ തന്നെ എതിർ ടീമിന് ലഭിച്ചു. അബദ്ധത്തിൽ നേരെ പോയ നാലു പന്തുകളിൽ നിന്ന് 12 റൺസ് ബാറ്റ്സ്മാൻമാർ അടിച്ചെടുക്കുകയും ചെയ്തു. എന്തായാലും വെറും നാലു പന്തിൽ 92 റൺസ് അടിച്ച ആക്സിയോൺ പത്തു വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റു ചെയ്ത ലാൽമാട്ടിയയ്ക്ക് 14 ഓവറിൽ 88 റൺസ് മാത്രമാണ് നേടാനായത്. അമ്പയറുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ മത്സരം തങ്ങൾക്കു പ്രതികൂലമാക്കിയെന്നായിരുന്നു ടീമിന്റെ വാദം. ടോസ് ഇട്ടപ്പോൾ മുതൽ പ്രശ്നങ്ങളും ആരംഭിച്ചിരുന്നു. ക്യാപ്റ്റനെ ടോസ് കാണിക്കാൻ അമ്പയർ തയ്യാറായില്ലെന്നും അമ്പയറുടെ നിർദ്ദേശമനുസരിച്ച് ബാറ്റ് ചെയ്യാൻ തങ്ങൾ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും ലാൽമാട്ടിയയുടെ ജനറൽ സെക്രട്ടറി അദ്നാൻ റഹ്മാൻ പ്രതികരിച്ചു. കളിക്കാരെല്ലാം 17 മുതൽ 19 വയസു വരെ മാത്രം പ്രായമുള്ളവരാണ്. അനീതി കൺമുന്നിൽ കണ്ടുകൊണ്ടിരിക്കാൻ അവർക്കു സാധിക്കില്ലെന്നും അദ്നാൻ റഹ്മാൻ പറഞ്ഞു.
അമ്പയറിങ്ങിന്റെ പേരില്‍ ഈ ടൂര്‍ണമെന്റില്‍ നേരത്തെയും വിവാദമുണ്ടായിട്ടുണ്ട്. ഫിയര്‍ ഫൈറ്റേഴ്‌സ് സ്‌പോര്‍ടിങ് ക്ലബ്ബിന്റെ ബൗളര്‍ തസ്‌നീം ഹസ്സന്‍ ഏഴു പന്തില്‍ 69 റണ്‍സ് വഴങ്ങി അമ്പയറിങ്ങിനെതിരെ നേരത്തെ പ്രതിഷേധിച്ചിരുന്നു.