ഐപിഎല്‍ പത്താം സീസണ്‍ ഏറെ നിര്‍ണായകമാകുന്ന താരങ്ങളിലൊരാളാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ. തുടര്‍ച്ചയായ പരുക്ക് കാരണം ഒന്നിലധികം പരമ്പരകള്‍ രോഹിതിന് നഷ്ടമായിരുന്നു. ജൂണില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലേക്ക് കരുത്തനായി ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ഐപിഎല്ലില്‍ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.
ഇന്ത്യന്‍ ടീമില്‍ പോയ സീസണില്‍ ഓപ്പണര്‍മാരായി എത്തിയവരെല്ലാം മികച്ച പ്രകടനം നടത്തിയതാണ് രോഹിത് ശര്‍മ്മയ്ക്ക് വെല്ലുവിളിയാകുന്നത്. ഫോമില്ലായ്മയല്ല പരുക്കാണ് ടീമിന് പുറത്താകാനുള്ള കാരണമെന്നതിനാല്‍ രോഹിത് ശര്‍മ്മയ്ക്ക് ആശ്വസിക്കാം. പക്ഷെ പരുക്കില്‍ നിന്ന് മോചിതനായി പൂര്‍ണ്ണമായും ഫിറ്റാണെന്ന് തെളിയിക്കാന്‍ ഐപിഎല്‍ പത്താം സീസണിലെ പ്രകടനം നിര്‍ണായകമാകും.
പ്രകടനം മോശമായാല്‍ കഴിവുള്ള ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ കാത്തുനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം രോഹിതിന്റെ കരുത്ത് കൂട്ടും. ഉത്തരവാദിത്തങ്ങളേറുമ്പോൾ വ്യക്തിഗത മികവും കൂടുന്ന രോഹിതിന് ടീമിലെ സ്ഥാനത്തിനു വെല്ലുവിളിയില്ലാത്തതായിരുന്നു ഇതുവരെ പ്രധാന കരുത്ത്. എന്നാല്‍ സ്ഥിതി മാറി. മുംബൈ രണ്ടുതവണ ഐപിഎൽ കിരീടമുയർത്തിയപ്പോഴും അമരത്ത് രോഹിത്ത് ശർമയായിരുന്നു. അപ്പോഴെല്ലാം ബാറ്റിങ് റെക്കോർഡും മികച്ചത്. കണക്കുകളും ചരിത്രവും സൂചിപ്പിക്കുന്നത് രോഹിതിന് ടീമിലേക്കുള്ള മടങ്ങിവരവ് വെല്ലുവിളിയാകില്ല എന്നുതന്നെയാണ്.