‘‘സത്യം പറയാലോ..ഒരു മാസം തട്ടിമുട്ടി ജീവിച്ച് പോകണെങ്കിൽ തന്നെ ഒരൊന്നര കോടി രൂപ വേണം..
ചെല മാസങ്ങളിലത് രണ്ട് കോടി വരെ പോകും..
അതേത് മാസം..?
യേപ്രിൽ!’’
‘ഉദയനാണ് താരം’ എന്ന മലയാള സിനിമ രവി ശാസ്ത്രി കണ്ടിട്ടില്ല. അതിലെ ഈ ഡയലോഗ് കേട്ടിട്ടില്ല. പക്ഷേ, ഈ ഏപ്രില്‍ തുടക്കത്തില്‍ ശാസ്ത്രി പറയുന്നത് ഇതാണ്. ബിസിസിഐയുടെ പുതിയ കരാർ പ്രകാരം കളിക്കാർക്ക് നൽകുന്ന പ്രതിഫല വർധന പോരെന്നു പറഞ്ഞ് മുൻ ടീം ഡയറക്ടർ കൂടിയായ ശാസ്ത്രി രംഗത്തെത്തി. ‘‘അവർക്ക് കിട്ടാൻ പോകുന്നത് ഒന്നുമല്ല. രണ്ടു കോടി എന്നു പറഞ്ഞാൽ കടലക്കാശാണ്. വെറും നിസ്സാരം. ഓസ്ട്രേലിയൻ കളിക്കാർക്കൊക്കെ എത്രയാണ് കിട്ടുന്നത്..!’’– ശാസ്ത്രി രൂക്ഷമായി പ്രതികരിച്ചു. ഇന്ത്യൻ താരങ്ങളിൽ ചിലരും പ്രതിഫലം കുറഞ്ഞതിന്റെ നിരാശയിലാണത്രെ. അവരും ചൂണ്ടിക്കാട്ടുന്നത് ഓസ്ട്രേലിയൻ താരങ്ങൾക്കും മറ്റും ലഭിക്കുന്ന വൻ പ്രതിഫലമാണ്.
പണത്തിന്റെ ഹുങ്കിൽ തന്നിഷ്ടപ്രകാരം ഭരണം നടത്തിയ ക്രിക്കറ്റ് ബോർഡിനു സുപ്രീം കോടതി മൂക്കുകയറിട്ടതു സമീപകാലത്താണ്. ഇന്ത്യയിലെ ഒട്ടുമിക്ക കായിക ഇനങ്ങളിലും താരങ്ങൾക്കു പ്രതിഫലം തുച്ഛമാണെന്ന സ്ഥിതി നിലനിൽക്കെയാണ് രണ്ടുകോടി രൂപ വാർഷിക ഫീസും മൽസരങ്ങൾക്കു ലക്ഷങ്ങളും പരസ്യത്തിൽനിന്നു കോടികളും സമ്പാദിക്കുന്ന താരങ്ങൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടു രംഗത്തെത്തുന്നത്. കൂടാതെ ഐപിഎല്ലിൽനിന്നുമുണ്ട് പലർക്കും കോടികൾ.
കഴിഞ്ഞ മാസം അവസാനമാണ് ബിസിസിഐ കളിക്കാർക്ക് ഗ്രേഡ് അടിസ്ഥാനത്തിൽ പ്രതിഫലം വർധിപ്പിച്ചത്. എ ഗ്രേഡ് കളിക്കാർക്ക് രണ്ടു കോടി രൂപ, ബി ഗ്രേഡിന് ഒരു കോടി, സി ഗ്രേഡിന് 50 ലക്ഷം എന്നിവയാണ് പുതുക്കിയ തുക. ടെസ്റ്റ് മൽസരങ്ങൾക്ക് 15 ലക്ഷം, ഏകദിനത്തിന് ആറു ലക്ഷം, ട്വന്റി20 മൽസരങ്ങൾക്ക് മൂന്നു ലക്ഷം എന്നിങ്ങനെ മാച്ച് ഫീയും വർധിപ്പിച്ചു.
ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ബാറ്റ്സ്മാനായ ചേതേശ്വർ പൂജാരയുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രി തന്റെ വാദങ്ങളെ ന്യായീകരിക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ മാത്രം ഇടമുള്ള പൂജാരയെ ഐപിഎലിലും ആരും ടീമിലെടുത്തിട്ടില്ല. ‘‘ടെസ്റ്റ് കളിക്കാർക്കുള്ള പ്രതിഫലം കൂട്ടണം. പൂജാരയെപ്പോലൊരു കളിക്കാരന് ഐപിഎലിൽ കളിക്കാൻ അവസരം കിട്ടാത്തതിന്റെ നഷ്ടബോധമുണ്ടാവരുത്. ആ കാലത്ത് അദ്ദേഹത്തിന് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാമല്ലോ..’’– ശാസ്ത്രി പറഞ്ഞു.
ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും കിട്ടുന്നത്
ഓസ്ട്രേലിയയിൽ കളിക്കാർക്ക് ലഭിക്കുന്ന പ്രതിഫലത്തുക ചൂണ്ടിക്കാണിച്ചാണ് രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വാർഷിക കരാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ് ബോർഡുകൾ കളിക്കാർക്ക് നൽകുന്ന പ്രതിഫലത്തിന്റെ കണക്കിങ്ങനെ:
∙ ഓസ്ട്രേലിയ
ഇരുപത് കളിക്കാരെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ സീസണിൽ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് വർഷം ഒൻപതു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (4.4 കോടി രൂപ) പ്രതിഫലമായി ലഭിക്കും. സ്റ്റീവ് സ്മിത്തിന് ക്യാപ്റ്റനെന്ന നിലയിൽ 25 ശതമാനം അധികം പ്രതിഫലം ലഭിക്കും. ഓരോ ടെസ്റ്റിനും 14,000 ഡോളർ (6.9 ലക്ഷം രൂപ), ഏകദിനത്തിന് 7000 ഡോളർ (3.4 ലക്ഷം), ട്വന്റി20ക്ക് 5000 ഡോളർ (2.4 ലക്ഷം രൂപ) എന്നിങ്ങനെയാണ് മാച്ച് ഫീ ആയി ലഭിക്കുന്നത്. ഇതു കൂടാതെ ടെസ്റ്റ് ഇന്നിങ്സിലും ഏകദിനത്തിലും സെഞ്ചുറിയോ അഞ്ചു വിക്കറ്റോ നേടിയാൽ മാച്ച് ഫീ ഇരട്ടിയാകും.
∙ ഇംഗ്ലണ്ട്
രണ്ടു രീതിയിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും കളിക്കാരുമായുള്ള കരാർ. 11 പേരുള്ള സെൻട്രൽ കരാറാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിലെ ഓരോ കളിക്കാർക്കും വർഷം ഏഴു ലക്ഷം പൗണ്ട് (5.6 കോടി രൂപ), പ്രതിഫലമായി ലഭിക്കും. ഓസ്ട്രേലിയയിലേതു പോലെ ക്യാപ്റ്റന് ബോണസുമുണ്ട്. ടെസ്റ്റിന് 12,000 പൗണ്ട് (9.7 ലക്ഷം രൂപ) ഏകദിനത്തിന് 5000 പൗണ്ട് (നാലു ലക്ഷം രൂപ), ട്വന്റി20ക്ക് 2500 പൗണ്ട് (രണ്ടു ലക്ഷം രൂപ) എന്നിങ്ങനെയാണ് മാച്ച് ഫീ.