അടുത്തിടെ സമാപിച്ച ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ താരങ്ങൾ തമ്മിൽ ഉടലെടുത്ത വാക്പോര് ശമിക്കുന്നില്ല. പരമ്പരയിൽ കളിച്ച താരങ്ങൾക്കു പുറമെ, പഴയ ‘ശത്രുത’ ഓർത്തെടുത്ത് മുൻ താരങ്ങളും വാക്പോര് ഏറ്റെടുത്തതോടെയാണിത്. സ്റ്റംപ് വലിച്ചൂരി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കിട്ട് ഒരു കുത്തുകൊടുക്കാൻ തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയ മുൻ ഓസീസ് ഓപ്പണർ എഡ് കോവനാണ് ഏറ്റവും ഒടുവിലായി ഈ വാക്പോരിൽ കണ്ണി ചേർന്നത്.
മോശമായതെന്തോ കോഹ്‍ലി പറഞ്ഞപ്പോഴാണ് തനിക്ക് ദേഷ്യം വന്നതെന്നും സ്റ്റംപ് വലിച്ചൂരി ഒരു കുത്ത് കൊടുക്കാനാണ് തോന്നിയതെന്നും എഡ് കോവൻ വെളിപ്പെടുത്തി. ഇന്ത്യയ്ക്കെതിരായ ഒരു പരമ്പര നടക്കുന്ന സമയത്ത് എന്റെ അമ്മയ്ക്ക് ശാരീരികമായി തീരെ സുഖമുണ്ടായിരുന്നില്ല. ആ സമയത്ത്് അമ്മയെക്കുറിച്ച് കോഹ്‍ലി മോശമായതെന്തോ പറഞ്ഞുവെന്നും എഡ് കോവൻ വെളിപ്പെടുത്തിയതായി ‘ഫോക്സ് സ്പോർട്സ്’ റിപ്പോർട്ടു ചെയ്തു. ദേഷ്യം പിടിപ്പിക്കുന്ന തീർത്തും വ്യക്തിപരമായ പരാമർശമാണ് അന്ന് കോഹ്‍ലി നടത്തിയത്. തീർത്തും ഒഴിവാക്കേണ്ടിയിരുന്ന ഒന്ന്. ഒടുവിൽ അംപയർ ഇടപെട്ട് ‘വിരാട്, താങ്കൾ അതിരുകൾ ലംഘിക്കുന്നു’ എന്ന് ഓർമപ്പെടുത്തിയപ്പോഴാണ് കോഹ്‍ലി ശാന്തനായതെന്നും എഡ് കോവൻ പറഞ്ഞു. തുടർന്ന് കോഹ്‍ലി ക്ഷമാപണം നടത്തുകയും ചെയ്തത്രെ. ഓസീസിനായി 18 ടെസ്റ്റുകൾ കളിച്ചിട്ടുള്ള എഡ് കോവൻ 1001 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, ക്രിക്കറ്റ് താരമെന്ന നിലയിൽ താൻ കോഹ്‍ലിയുടെ കടുത്ത ആരാധകനാണെന്നും എഡ് കോവൻ വ്യക്തമാക്കി. ഇക്കഴിഞ്ഞ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ, ഡിആർഎസിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ഡ്രസിങ് റൂമിലുള്ളവരുെട സഹായം തേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ ‘വഞ്ചകൻ’ എന്നു വിശേഷിപ്പിച്ച കോഹ്‍ലിയുടെ നടപടിക്കെതിരെ താരങ്ങൾ രംഗത്തെത്തിയിരുന്നു. തുടർന്നിങ്ങോട്ട് കോഹ്‍ലിയെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആക്രമണമാണ് ഓസീസ് താരങ്ങളും മാധ്യമങ്ങളും നടത്തിവരുന്നത്.