ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുപോയതിൽ രൂക്ഷ പ്രതികരണവുമായി ധോണിയുടെ ഭാര്യ സാക്ഷി. ധോണി ആധാർ കാർഡ് എടുക്കാൻ വിരലടയാളം നൽകുന്ന ചിത്രം ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനോടാണ് സാക്ഷി രോഷം മുഴുവൻ തീർത്തത്. ‘ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? അപേക്ഷ ഉൾപ്പെടെ ആധാർ കാർഡ് വിവരങ്ങളെല്ലാം പൊതുമുതലായി മാറ്റിയിരിക്കുന്നു. നിരാശതോന്നുന്നു’–എന്നായിരുന്നു സാക്ഷി പ്രതികരിച്ചത്.
ആധാർ കാർഡിനായി യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യുഐഡിഎഐ)യെ സഹായിക്കുന്ന ഏജൻസിയിൽനിന്നും ധോണിയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുപോയതാണ് സാക്ഷിയെ പ്രകോപിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് വിവരങ്ങൾ പുറത്തായത്. വിവാദത്തെ തുടർന്ന് ഏജൻസിയെ 10 വർഷത്തേക്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് യുഐഡിഎഐ സിഇഒ അറിയിച്ചു.
ഇതിനിടെ കാര്യങ്ങൾ വിശദീകരിച്ചും സാക്ഷിയെ സമാധാനിപ്പിച്ചും രവിശങ്കർ പ്രസാദ് രംഗത്തെത്തി. കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി പറഞ്ഞ, മന്ത്രി വ്യക്തി വിവരങ്ങൾ പുറത്തുവിടുന്നത് നിയമവിരുദ്ധമാണെന്നും കർശന നടപടിയെടുക്കുമെന്നും ഉറപ്പ് നൽകി.