ന്യൂഡൽഹി ∙ 2004 ഏതൻസ് ഒളിംപിക്സിൽ വനിതകളുടെ ലോംഗ്ജംപിൽ അഞ്ചാം സ്ഥാനത്ത് എത്തിയ മലയാളി അത്‍ലറ്റ് അഞ്ജു ബോബി ജോർജിന് വെള്ളി മെഡൽ ലഭിക്കാൻ സാധ്യത. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതൻസിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയ റഷ്യൻ താരങ്ങളെ പിന്നീട് ഉത്തേജക മരുന്നടിച്ചതിന് പിടിച്ചിരുന്നു. എന്നാൽ, മെഡലുകൾ തിരിച്ചെടുക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി തയാറായിട്ടില്ല.
ഈ സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യ, ഒാസ്ട്രേലിയ, ബ്രിട്ടൻ രാജ്യങ്ങളുടെ ആവശ്യം. മൂന്നുപേരെ അയോഗ്യരാക്കിയാൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒാസ്ട്രേലിയയുടെ ബ്രോൺവിൻ തോംപ്സണ് സ്വർണവും അഞ്ജുവിന് വെള്ളിയും ബ്രിട്ടന്റെ ജെയ്ഡ് ജോൺസണ് വെങ്കലവും ലഭിക്കും. ഈ സാഹചര്യത്തിലാണ് മൂന്നു രാജ്യങ്ങൾ സംയുക്തമായി ഒളിംപിക് കമ്മറ്റിയോടും രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷനോടും പരാതി ഉന്നയിക്കാൻ ഒരുങ്ങുന്നത്.