ഓസീസ് താരങ്ങളോടുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ച് വീണ്ടും വിരാട് കോഹ്‌ലി. ടെസ്റ്റ് പരമ്പരയ്ക്കിടയിലെ വിവാദ സംഭവങ്ങളിൽ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മാപ്പു പറഞ്ഞെങ്കിലും ഒാസ്ട്രേലിയൻ താരങ്ങളുമായി ഇനി സൗഹൃദം തുടരില്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രതികരണം. മൽസരശേഷമായിരുന്നു ഇരുവരുടെയും അഭിപ്രായ പ്രകടനം. ഇന്ത്യ– ഒാസ്ട്രേലിയ ടെസ്റ്റ് പരമ്പര പിച്ചിലെ കളിക്കു പുറമേ താരങ്ങൾ തമ്മിലുള്ള വെല്ലുവിളികളുടെയും മൽസരമായിരുന്നു.
സ്വന്തം ഭാഗത്തുനിന്നുമാത്രം ചിന്തിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര മികച്ചതായിരുന്നു. മൽസരത്തിനിടെ പലപ്പോഴും വികാരത്തിന്റെമേൽ നിയന്ത്രണം നഷ്ടപ്പെട്ടു. അതിൽ ക്ഷമചോദിക്കുന്നുവെന്നാണ് സ്മിത്ത് പറഞ്ഞത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ഹെയ്സൽവുഡിന്റെ ക്യാച്ചെടുത്ത മുരളി വിജയിയുടെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച സ്റ്റീവ് സ്മിത്ത്, ഡ്രസിങ് റൂമിൽനിന്നു ചീത്തവിളിച്ചത് വലിയ വിവാദമായിരുന്നു. ഇതിൽ ഇന്ത്യൻ ബോർഡ് ഐസിസിയ്ക്ക് പരാതി നൽകാൻ ഒരുങ്ങുമ്പോഴാണ് സ്മിത്ത് മാപ്പു പറഞ്ഞതെന്നും ശ്രദ്ധേയമാണ്.
അതേസമയം, ഒാസ്ട്രേലിയൻ താരങ്ങളെ ഇനി സുഹൃത്തുക്കളായി കാണാൻ കഴിയില്ലെന്നായിരുന്നു വിരാട് കോഹ്‍ലിയുടെ പ്രതികണം. ഒാസീസ് ക്യാപ്റ്റനെയും സഹകളിക്കാരെയും ടെസ്റ്റിനുശേഷവും സുഹൃത്തുക്കളായി കാണുന്നുണ്ടോ എന്ന ഒാസ്ട്രേലിയൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു കോഹ്‍ലിയുടെ മറുപടി. എന്റെ അഭിപ്രായവും ഞങ്ങള്‍ തമ്മിലുള്ള ബന്ധവും മാറിക്കഴിഞ്ഞു. ടെസ്റ്റിന് മുന്‍പ് പറഞ്ഞത് തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ല– കോഹ്‍ലി വ്യക്തമാക്കി.