അണ്ടർ 17 ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരവേദി കൊച്ചിക്ക് നഷ്ടമാകാൻ കാരണം മുന്നൊരുക്കങ്ങളിൽ വരുത്തിയ കാലതാമസം. സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളും തയാറാക്കുന്നതിലെ സമയക്രമം പാലിക്കുന്നതിൽ സാങ്കേതിക തടസങ്ങൾ വിനയായെന്ന് ഫിഫ നോഡൽ ഒാഫിസർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ലോകകപ്പിനുള്ള ഒരുക്കങ്ങൾ തീർത്തു നൽകാൻ ഫിഫ നൽകിയ സമയം അവസാനിക്കാൻ 48 ദിവസം മാത്രം ബാക്കി നിൽക്കെ മത്സരം നടക്കേണ്ട സ്റ്റേഡിയത്തിലെ ടെൻഡറുകൾ പോലും നൽകി തീർന്നിട്ടില്ല.
ഒരുക്കങ്ങളിലെ മെല്ലെപോക്കാണ് കേരളത്തിലെ ഫുട്്ബോൾ പ്രേമികൾ ഏറെ കൊതിച്ചിരുന്ന അണ്ടർ 17 ഫിഫ ലോകകപ്പിലെ സുപ്രധാന മത്സരങ്ങൾക്ക് കൊച്ചി വേദിയാകാതെ പോകുന്നത്. ഒരുക്കങ്ങളുടെ എല്ലാ ഘട്ടത്തിലും ഫിഫ നിശ്ചയിച്ച സമയക്രമം പാലിക്കാൻ കേരളത്തിനു കഴിഞ്ഞില്ല. സ്റ്റേഡിയം നവീകരണത്തിൽ ലോകകപ്പ് വേദികളിൽ ഏറ്റവും പിന്നിലാണു കൊച്ചിയിപ്പോൾ. കരാർ നടപടികളിൽ സംഭവിച്ച സാങ്കേതിക തടസങ്ങളാണ് മാര്‌ച്ച് ഒന്നിനകം ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ പോയത്. കേന്ദ്ര സംസ്ഥാന സര്‌ക്കാരുകളിൽ നിന്ന് പണം ലഭിക്കുന്നതിലും കാലതാമസം നേരിട്ടു. മേയ് 15നകം കലൂർ സ്റ്റേഡിയത്തിന്റേയും അനുബന്ധ സ്റ്റേഡിയങ്ങളുടേയും നിർമാണം പൂർത്തീകരിക്കാനാണ് ഇപ്പോഴുള്ള ശ്രമം.
സ്റ്റേഡിയത്തിലെ അഗ്നിരക്ഷാ സംവിധാനങ്ങളുടേയും സീറ്റുകൾ ഉറപ്പിക്കുന്നതിന്റെയും അന്തിമ കരാർ ജിസിഡിഎ ഇനിയും നൽകിയിട്ടില്ല. കളിക്കാരുടെ ഡ്രെസിങ് റൂം, മിഡിയാ റൂം എന്നിവ അടക്കമുള്ള സ്ഥലങ്ങളിൽ റൂഫിങ് പൂർത്തിയാക്കണമെങ്കിൽ അഗ്നിരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള പൈപ്പുകൾ സ്ഥാപിക്കണം. സുരക്ഷാ കാര്യങ്ങളിൽ ഫിഫക്ക് യാതൊരു വിട്ടു വീഴ്ചയുമില്ലാത്തതിനാൽ നിലവാരമുള്ള പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ അംഗീകരിക്കപ്പെടില്ല. പ്രധാന സ്റ്റേഡിയത്തിനു പുറമേ മഹാരാജാസ് സ്റ്റേഡിയം, പനമ്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ട്, ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് എന്നീ പരിശീലന സ്റ്റേഡിയങ്ങൾ കൂടി പൂർണമായും സജ്ജീകരിച്ച് മേയ് 15 നകം ഫിഫയ്ക്ക് കൈമാറേണ്ടതുണ്ട്. 48 ദിവസത്തിനകം ഇവയെല്ലാം പൂർത്തീകരിക്കുകയെന്ന വെല്ലുവിളി കൂടിയാണ് സംസ്ഥാനത്ത് മുന്നിൽ ഇപ്പോഴുള്ളത്.