ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രതിച്ഛായ തകർക്കാൻ ചില ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകർ ബോധപൂർവം ശ്രമിക്കുന്നതായി മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. ഇന്ത്യൻ നായകനെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് ‘ഡെയ്‌ലി ടെലഗ്രാഫ്’ വാർത്ത പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് ക്ലാർക്കിന്റെ പ്രതികരണം. ലോക സ്പോർട്സിലെ ട്രംപാണ് കോഹ്‍ലിയെന്നായിരുന്നു പത്രത്തിന്റെ പരിഹാസം. ഇതുകൊണ്ടൊന്നും കോഹ്‍ലി തളർന്നുപോകരുതെന്നും ക്ലാർക്ക് പറഞ്ഞു.
ഡോണൾഡ് ട്രംപിനെപ്പോലെ തെറ്റു ചെയ്തിട്ട് കുറ്റം മാധ്യമങ്ങൾക്കുമേൽ കെട്ടിവയ്ക്കാനാണ് കോഹ്‍ലി ശ്രമിക്കുന്നതെന്നും ‘ഡെയ്‌ലി ടെലഗ്രാഫ്’ കുറിച്ചിരുന്നു. എന്നാൽ, ഇതിനെ പാടെ തള്ളിക്കളഞ്ഞ ക്ലാർക്ക്, ഇന്ത്യൻ ക്യാപ്റ്റന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നു ടെസ്റ്റുകളിലും മികച്ച പ്രകടനം നടത്താനായില്ലെങ്കിലും ഒറ്റക്കളികൊണ്ട് പരമ്പരയുടെ ഗതിമാറ്റാൻ കോഹ്‍ലിക്കാകുമെന്നും ക്ലാർക്ക് അഭിപ്രായപ്പെട്ടു. ഡോണൾഡ് ട്രംപിനെയും വിരാട് കോഹ്‍ലിയെയും താരതമ്യം ചെയ്യുന്നത് എന്ത് വിഡ്ഢിത്തമാണ്. ഡിആർഎസ് വിഷയത്തിൽ കോഹ്‌ലി ചെയ്തത്, സ്മിത്തും ചെയ്തേക്കാവുന്ന കാര്യം തന്നെയാണ്. ഞാനുൾപ്പെടെയുള്ള ഓസ്ട്രേലിയയിലെ സാധാരണ ക്രിക്കറ്റ് ആരാധകർക്ക് കോഹ്‌ലിയെ ഏറെ ഇഷ്ടമാണ്.
കളിയോടുള്ള കോഹ്‍ലിയുടെ സമീപനത്തിൽ ഒരു ഓസ്ട്രേലിയക്കാരന്റെ എല്ലാ രീതികളും എനിക്കു കാണാനാകുന്നുണ്ട്. വെല്ലുവിളികളോടുള്ള വിരാടിന്റെ മനോഭാവം തനിക്ക് ഏറെ ഇഷ്ടമാണെന്നും ക്ലാർക്ക് പറഞ്ഞു. ഒന്നോ രണ്ടോ ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകർ മാത്രമാണ് അദ്ദേഹത്തോട് ശത്രുതാമനോഭാവത്തോടെ പെരുമാറുന്നതെന്നും അതിൽ കോഹ്‍ലി അസ്വസ്ഥപ്പെടേണ്ടതില്ലെന്നും ക്ലാർക്ക് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയൻ മാധ്യമങ്ങൾ എന്തെഴുതുന്നു എന്നത് സ്റ്റീവൻ സ്മിത്തിനെ പോലും സ്വാധീനിക്കാനിടയില്ലെന്നും ക്ലാർക്ക് പറഞ്ഞു.
ധർമശാലയിലെ നിർണായക ടെസ്റ്റ് മൽസരം വിജയിച്ച് പരമ്പര സ്വന്തമാക്കുന്നതിനെക്കുറിച്ചായിരിക്കും ഇരു ക്യാപ്റ്റൻമാരും ഇപ്പോൾ ചിന്തിക്കുന്നതെന്നും ക്ലാർക്ക് ചൂണ്ടിക്കാട്ടി. ഇരുടീമുകളും കടുത്ത പോരാട്ടം കാഴ്ചവച്ച 2005ലെ ആഷസ് പരമ്പരയ്ക്ക് തുല്യമാണ് ഈ പരമ്പര. അന്ന് വിജയത്തിനായി ഇരുടീമുകളും വൻ പോരാട്ടമാണ് കളത്തിൽ നടത്തിയത്. എന്നിട്ടും കളത്തിനു പുറത്ത് നല്ല സൗഹൃദത്തിലുമായിരുന്നു. അതേ അന്തരീക്ഷമാണ് ഇവിടെയും ഉണ്ടാകേണ്ടതെന്ന് ക്ലാർക്ക് ചൂണ്ടിക്കാട്ടി.