തിരുവനന്തപുരത്തെ പിന്നാക്ക ക്ഷേമഫണ്ട് തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പൊലീസ്. തട്ടിപ്പിനുപയോഗിച്ച ലാപ്ടോപും ഫോണും കണ്ടെത്താന്‍ മുഖ്യപ്രതിയുമായി പൊലീസ് ഡല്‍ഹിക്ക് പോകും. തട്ടിപ്പില്‍ കര്‍ശന നടപടിയെന്ന് പിന്നാക്ക ക്ഷേമമന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. തട്ടിപ്പിന് പിന്നില്‍ ഡി.വൈ.എഫ്.ഐ നേതാവെന്ന് ആരോപിച്ച് ബി.ജെ.പി സമരം തുടങ്ങി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ എസ്‌സി എസ്‌ടി വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കാനുള്ള ഫണ്ടില്‍ നിന്ന് 76 ലക്ഷത്തി 45 അയ്യായിരം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2016 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലെ തട്ടിപ്പില്‍ രണ്ട് കേസുകളിലായി 11 പേരാണ് പ്രതികള്‍. ഉദ്യോഗസ്ഥരും എസ്.സി പ്രമോട്ടര്‍മാരുമാണ് പ്രതികളെല്ലാം. അപേക്ഷകര്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍, അവരുടെ അക്കൗണ്ട് നമ്പരിന് പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ എഴുതിചേര്‍ത്താണ് പണം തട്ടിയെടുത്തത്. പതിനാറ് അക്കൗണ്ടുകളിലേക്ക് ഇങ്ങിനെ വകമാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്ളര്‍ക്കായിരുന്ന രാഹൂലാണ് മുഖ്യപ്രതി. ലാപ്ടോപും മൊബൈലും ഉപയോഗിച്ചാണ് തട്ടിപ്പിനുള്ള വ്യാജരേഖകള്‍ തയാറാക്കിയതെന്നും അവ ഡെല്‍ഹിയില്‍ വിറ്റെന്നും മൊഴിയുണ്ട്. ഡെല്‍ഹിയിലെത്തി ഇവ കണ്ടെടുത്താല്‍ തട്ടിപ്പില്‍ പങ്കുള്ളവരുടെ വിവരങ്ങളും തെളിവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്റോണ്‍മെന്റ് എ.സി.പി, ജി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം. തട്ടിപ്പിന്റെ ആഴം കൂടുതലെന്ന് പ്രതീക്ഷിക്കുന്ന പൊലീസ് ഇന്റേണല്‍ ഓഡിറ്റ് നടത്തി എത്ര പണം നഷ്ടമായെന്ന് അറിയിക്കാന്‍ പിന്നാക്ക ക്ഷേമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ തട്ടിപ്പിന് പിന്നില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുള്ള ഡിവൈ.എഫ്.ഐ നേതാവെന്നാണ് ബി.ജെ.പി ആരോപണം. സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം തട്ടിയെടുത്തത് ഇദേഹത്തിന്റെ അക്കൗണ്ടിലേക്കാണെന്നും ആരോപിക്കുന്നു.