കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഇര്‍ഷാദിനെ ഹൊസ്ദുര്‍ഗ് കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡില്‍ തുടരുന്ന മറ്റ് രണ്ട് പ്രതികള്‍ക്കായും അന്വേഷണസംഘം ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തും
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന പഴയകടപ്പുറം സ്വദേശി അബ്ദുല്‍ റഹ്മാന്‍ എന്ന ഔഫിനെ കൊലപ്പെടുത്തിയ കേസിലാണ്,, യൂത്ത് ലീഗ് നേതാവായിരുന്ന ഇര്‍ഷാദിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് കൊല ചെയ്യാനുണ്ടായ സാഹചര്യങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രാദേശിക രാഷ്ട്രീയ തര്‍ക്കം മാത്രമാണോ കൊലയ്ക്ക് കാരണമെന്നാണ് പ്രധാനമായും അറിയേണ്ടത്. അതിനിടെ ഔഫിനെ കുത്തുന്നത് കണ്ടതായി ദൃക്സാക്ഷിയായ ഔഫിന്‍റെ സുഹൃത്ത് ഷുഹൈബ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് സാക്ഷികളുമായി അന്വേഷണസംഘം കൃത്യം നടന്ന സ്ഥലത്തെത്തി മൊഴിയെടുത്തിരുന്നു.
അറസ്റ്റിലായ എം.എസ്.എഫ്. പ്രവര്‍ത്തകന്‍ ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിര്‍ എന്നിവരാണ് ഇര്‍ഷാദിന് പുറമെയുള്ള മറ്റ് പ്രതികള്‍. യൂത്ത് ലീഗിന്‍റെ മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന ഇര്‍ഷാദിനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം കുറ്റകൃത്യം നടന്ന മുണ്ടത്തോട് എത്തി ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തിരുന്നു. കണ്ണൂര്‍ യുണിറ്റ് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.