കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ കൊല്ലം പത്തനാപുരത്തെ വീട്ടിൽ നടന്ന റെഡില്‍ ഒന്നും ലഭിച്ചില്ലെന്ന പൊലീസ് വാദം കള്ളം. വീട്ടില്‍ നിന്നു പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ അന്വേഷണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ എംഎല്‍എയുടെ പി.എ. പ്രദീപ് കുമാറിന് ജാമ്യം ലഭിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പരിശോധന. ബേക്കൽ പൊലീസിന്റെ നിര്‍ദേശ പ്രകാരം കൊല്ലം റൂറല്‍ പൊലീസാണ് ഒരേ സമയം എംഎല്‍എ ഓഫിസിലും പ്രദീപിന്റെ കോട്ടത്തലയിലെ വീട്ടിലും റെയ്ഡ് നടത്തിയത്. ഒന്നും ലഭിച്ചില്ലെന്നായിരുന്നു രണ്ടു മണിക്കൂറിലധികം നേരത്തെ തിരച്ചിലിനു ശേഷം പത്തനാപുരം സിഐ പറഞ്ഞത്.
എന്നാല്‍ എംഎല്‍എ ഓഫിസില്‍ പ്രദീപ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എംഎല്‍എ ഓഫിസില്‍ കയറി പി.എ അറസ്റ്റു ചെയ്തതിലും പരിശോധനയിലുമുള്ള എതിര്‍പ്പ് ഗണേഷ് കുമാര്‍ എല്‍ഡിഎഫ് നേതൃത്വത്തെ അറയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ തുടര്‍ നടപടികള്‍ വേണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.