കന്നഡ സൂപ്പർ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ നടത്തിയ റെയ്ഡിനു പിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സിനിമാതാരങ്ങള്‍ക്ക് നോട്ടീസ്. സൂപ്പര്‍താരങ്ങളായ യാഷ്, സൂദീപ്, പൂനീത് രാജ്കുമാര്‍, ശിവരാജ്കുമാര്‍ എന്നിവര്‍ക്കാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചിരിക്കുന്നത്.
സിനിമാതാരങ്ങളുടെയും നിര്‍മാതാക്കളുടെയും വസതികളില്‍ നടത്തിയ റെയ്ഡില്‍ പതിനൊന്ന് കോടിയലധികം രൂപയുടെ കണക്കില്‍പെടാത്ത സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. 2.85 കോടി രൂപയും, 25.3 കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം നൂറ്റിയൊന്‍പത് കോടിരൂപയുടെ അനധികൃതവരുമാനം സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയതായും ആദായനികുതി വകുപ്പ് ഒൗദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. കെ.ജി.എഫ് അടക്കം മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളെ ചുറ്റിപ്പറ്റിയാണ് റെയ്ഡ് നടന്നത്.
നടന്‍മാരായ കിച്ചാസുദീപ്, ശിവരാജ്കുമാര്‍, പുനീത് രാജ്കുമാര്‍, യാഷ്, നിര്‍മാതാക്കളായ റോക്ക് ലൈന്‍ വെങ്കടേഷ്, സി ആര്‍ മനോഹര്‍, വിജയ്, ജയണ്ണ എന്നിവരുടെ വസതികളിലടക്കം ഇരുപത്തിയെട്ട് സ്ഥലങ്ങളിലാണ് കഴിഞ്ഞദിവസങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. തിയറ്ററുകളില്‍ ടിക്കറ്റ് വിറ്റഴിച്ച വകയില്‍ ലഭിച്ച പണം വെളിപ്പെടുത്താതെ നുകുതിവെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും.