ചെന്നൈ പോരൂരില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന് കത്തിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. ചെങ്കല്‍പ്പേട്ട് മഹിള കോടതിയാണ് പ്രതി എസ്.ദഷ്വന്തിന് തൂക്കുകയര്‍ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിച്ചു.
കുട്ടികള്‍ക്കെതിരെ ഇത്തരത്തിലൊരു ക്രൂരത ഇനിയുണ്ടാവരുത് എന്നു പറഞ്ഞാണ് കോടതി വിധി പ്രസ്താവിച്ചത്. കുറ്റക്കാരനെന്ന് കണ്ടത്തിയ പ്രതി എസ്.ദഷ്വന്ത് ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോവല്‍, ലൈഗീകപീഡനം, തെളിവു നശിപ്പിക്കല്‍ ബാലപീഡനം എന്നീ കുറ്റങ്ങള്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം ശിക്ഷയും കൊലപാതകത്തിന് തൂക്കുകയറും വിധിച്ചു. പ്രത്യേക ജഡ്ജി വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്. വിധി കേള്‍ക്കാനെത്തിയ പെണ്‍കുട്ടിയുടെ അചഛന്‍ കോടതിയോട് നന്ദി പറഞ്ഞു. 2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
അടുത്ത ഫ്ലാറ്റില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. . മൃതദേഹം പിന്നീട് കത്തിച്ചു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഐ.ടി.ജീവനക്കാരനായ ദഷ്വന്ത് അറസ്റ്റിലാവുന്നത്.. ജയിലിലായതിന് ശേഷം വിചാരണയ്ക്കിടെ കഴിഞ്ഞ സപ്തംബറില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സ്വന്തം അമ്മയെയും തലയ്ക്കടിച്ച് കൊന്നു. അന്വേഷണത്തിനൊടുവില്‍ മുബൈയില്‍ നിന്ന് ഇയാളെ പിടികൂടിയെങ്കിലും രക്ഷപ്പെട്ടു. മുംബൈ പൊലീസിന്‍റെ സഹായത്തോടെ വീണ്ടും പിടികൂടിയ ഇയാളിപ്പോള്‍ പുഴല്‍ ജയിലിലാണ്. അമ്മയെ കൊന്ന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.