വയോധികയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

varkala-death
SHARE

തിരുവനന്തപുരം വര്‍ക്കലയില്‍ വയോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് ആരോപണം. ജീവന് ഭീഷണിയുള്ളതായി കാട്ടി പൊലീസിന് പരാതി നല്‍കിയ അറുപത്തിരണ്ടുകാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.

വര്‍ക്കലയ്ക്ക് സമീപം കല്ലമ്പലം വലിയവിളാകത്ത് വീട്ടില്‍ സബൂറയെയാണ് വ്യാഴാഴ്ച വൈകിട്ട് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് മരിച്ച ശേഷം മകനും മരുമകള്‍ക്കുമൊപ്പം താമസിച്ചിരുന്ന സബൂറ ജീവന് ഭീഷണിയുള്ളതായി കാട്ടി പൊലീസിനും പ്രദേശത്തെ ജമാഅത് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യയെന്ന് വിശ്വസിക്കാനാവില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മകനും മരുമകളുമായി സബൂറ യോജിപ്പിലായിരുന്നില്ല. ഇരുവരും ഉപദ്രവിക്കുന്നതായി പലവട്ടം പരാതി പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഉപദ്രവം മൂലം വീട് വിട്ട് ബന്ധുവീടുകളില്‍ പോയിരുന്നതായും ആക്ഷേപമുണ്ട്. കൂടാതെ ഒരു കാലിന് വയ്യാത്ത സബൂറ തൂങ്ങിമരിക്കാനുള്ള സാധ്യതയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

സി.ഐയും എസ്.ഐയുമില്ലാതെ സബൂറയുടെ മൃതദേഹം അഴിച്ചിറക്കാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിേഷധത്തിനിടയാക്കി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയെത്തിയാണ് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്.

MORE IN LOCAL CORRESPONDENT
SHOW MORE