പണവുമായി പിടിയിലായ മലയാളി ബി.എസ്.എഫ് കമന്‍ഡാന്റ് ജിബു ടി. മാത്യു രാജ്യാന്തര കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയെന്ന് സി.ബി.ഐ. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന രാജ്യാന്തര കള്ളക്കടത്തുകാരന്‍ ബിഷു ഷേയ്ഖിനെയും കേസില്‍ പ്രതിയാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. കേസ് ഗൗരവമേറിയതെന്ന് സി.ബി.ഐ കോടതി വിലയിരുത്തി.
ബംഗ്ളാദേശ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ബി.എസ്. എഫ് കമന്‍ഡാന്റായ ജിബു ടി. മാത്യുവിനെ ആലപ്പുഴയില്‍ വച്ച് ട്രയിന്‍ യാത്രക്കിടെയാണ് 45 ലക്ഷം രൂപയുമായി സി.ബി.ഐ പിടികൂടിയത്. കണ്ടെത്തിയ പണം കള്ളക്കടത്തുകാര്‍ നല്‍കിയ കോഴയാണെന്ന് ജിബു സമ്മതിച്ചതായി സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ജിബിവുന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കൂടുതല്‍ ഗൗവമേറിയ വിവരങ്ങള്‍ സി.ബി.ഐ ആരോപിച്ചത്. ബംഗ്ളാദേശും പാക്കിസ്ഥാനും തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പണം കടത്തുന്ന കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയാണ് ജിബു. എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തിരയുന്ന ബിഷു ഷെയ്ഖാണ് മുഖ്യകണ്ണി.
ബിഷു ഷേയ്ഖുമായി ജിബു വര്‍ഷങ്ങളായി ബന്ധം പുലര്‍ത്തുന്നു. പിടിയിലായ പണം ഇയാള്‍ കൈമാറിയതാണെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ബിഷു ഷെയ്ഖിനെയും പ്രതി ചേര്‍ക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടത്. സി.ബി.ഐ കണ്ടെത്തലുകള്‍ മുഖവിലയ്ക്കെടുത്ത കോടതി കേസ് നിസാരമായി കണാനാവില്ലെന്നും സമ്മര്‍ദങ്ങളില്ലാതെ അന്വേഷണം തുടരണമെന്നും നിര്‍ദേശിച്ചു. പത്തനംതിട്ട സ്വദേശിയാണ് ജിബു ടി. മാത്യു. പശ്ചിമബംഗാളില്നിന്ന് ഷാലിമാർ എക്സ്പ്രസിൽ ആലപ്പുഴയിൽ എത്തിയപ്പോഴാണ് പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണികള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന പണവുമായി ജിബു പിടിയിലാകുന്നുത്. ജിബുവിനെ രണ്ടാഴ്ചത്തേക്ക് സി.ബി.ഐയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.