കൊല്ലം കൊട്ടിയത്ത് മകനെ കൊലപ്പെടുത്തി കത്തിച്ച അമ്മക്ക് മാസികപ്രശ്നമെന്ന് മകള്‍ മനോരമ ന്യൂസിനോട്. ഒരു കൊല്ലമായി മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു പ്രതിയായ ജയമോളെന്ന് കൊല്ലപ്പെട്ട ജിത്തുവിന്റെ സഹോദരി പറഞ്ഞു. പലപ്പോഴും അക്രമാസക്ത ആകുമായിരുന്നു. ദേഷ്യം മാറുമ്പോള്‍ സാധാരണരീതിയില്‍ പ്രതികരിക്കുന്നതിനാല്‍ ചികില്‍സിച്ചില്ല.
മകന്റെ സ്നേഹം നഷ്ടമാകുമെന്ന് ജയമോള്‍ ഭയപ്പെട്ടിരുന്നു. കൊലപ്പെടുത്തിയതിനുശേഷം ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അമ്മയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്നതരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം വളരെയധികം വേദനിപ്പിച്ചെന്നും മകള്‍ പറഞ്ഞു.
കയ്യിലെ പൊള്ളല്‍ തുമ്പായി, പരസ്പരവിരുദ്ധ മൊഴി കുടുക്കി
തിങ്കളാഴ്ച മുതല്‍ കാണാതായ ജിത്തുവിന്റെ തിരോധാനം അന്വേഷിക്കാന്‍ പൊലീസ് പലതവണ വീട്ടില്‍ ചെന്നപ്പോഴും മോനേ കാണാതായതിന്റെ കടുത്ത ദുഖം പ്രകടിപ്പിച്ചാണ് ജയ പൊലീസിനോട് സംസാരിച്ചത്. മകനെ കണ്ടെത്തമെന്നും ആഹാരം പോലും കഴിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞപ്പോള്‍ പൊലീസ് ആശ്വസിപ്പിച്ചു.എന്നാല്‍ ബുധനാഴ്ച നല്‍കിയ ഒരു മൊഴിയാണ് ജയയേ കുടുക്കിയത്. കൈയിലെ പൊള്ളല്‍ ശ്രദ്ധയില്‍ പെട്ട സി.ഐ കാര്യം തിരക്കിയപ്പോള്‍ റോസയുടെ മുള്ള് കൊണ്ടതാണെന്നായിരുന്നു മൊഴി. വൈകിട്ട് മറ്റൊരും എസ് ഐ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അടുപ്പ് കത്തിച്ചപ്പോള്‍ പൊള്ളിയതാണെന്ന് മൊഴി മാറ്റി. ഗ്യാസ് അടുപ്പില്ലേ എന്നുള്ള ചോദ്യത്തിന് മുന്നില്‍ പതറി.
സംശയം തോന്നിയ പൊലീസ് വീടിന് പിന്‍വശം പരിശോധിച്ചപ്പോള്‍ മതിലിനോട് ചേര്‍ന്ന് തീയിട്ടതിന്റെ സൂചനകള്‍ കണ്ടു. കാര്യം തിരക്കിയപ്പോള്‍ കരിയില കത്തിച്ചെന്നായിരുന്നു മറുപടി. പൊലീസ് സമീപത്ത് നിന്ന് കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി. മതില്‍ ചാടി അടുത്ത പുരയിടത്തില്‍ എത്തിയപ്പോള്‍ അടുത്ത് ചെരുപ്പ്. ആ വഴിയില്‍ വീടിന് പിന്നിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലേക്ക് പൊലീസ് നടന്നു. ആളൊഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ വീടിന് സമീപം കാക്ക വട്ടമിട്ട് പറക്കുന്നത് കണ്ടാണ് അന്വേഷണ സംഘം അങ്ങോട്ട് ചെന്നത്. ദാരുണായിരുന്നു കാഴ്ച .വീടിന് സമീപത്തെ കാടിനുള്ളില്‍ പെട്ടെന്ന് കാണാന്‍ കഴിയാത്ത നിലയില്‍ കത്തികരിഞ്ഞ് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം 14കാരന്റെ മൃതദേഹം. തിരിച്ചു വീട്ടിലെത്തിയ പൊലീസ് കാര്യം പറഞ്ഞപ്പോൾ ഒരു ഭയവുമില്ലാതെ ജയ കുറ്റം സമ്മതിക്കുകയായിരുന്നു.