വിമാനയാത്രയ്ക്കിടെ, സഹയാത്രികൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പതിനേഴുകാരിയായ ബോളിവുഡ് നടിയുടെ പരാതിയിൽ മുംബൈ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. പരാതി നല്‍കിയതിന് പിന്നാലെ രാത്രിയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കണ്ണീരോടെ നടി പോസ്റ്റ് ചെയ്ത വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇന്നലെ രാത്രിയിൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. വിമാനത്തില്‍ പാതിമയക്കത്തിലയിരുന്ന സമയത്താണ് സഹയാത്രികൻ മോശമായി പെരുമാറിയത്. പിൻസീറ്റിലുണ്ടായിരുന്ന മധ്യവയസ്‌കൻ കാല്‍നീട്ടി തന്റെ പിന്‍ഭാഗത്തും, കൈകൾകൊണ്ട് കഴുത്തിലും സ്പർശിച്ചു. പത്തുമിനിറ്റോളം ഇത് സഹിക്കേണ്ടിവന്നു. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് അയാളെ കൈയോടെ പിടിക്കാനായിരുന്നു ശ്രമം. പക്ഷെ വിമാനത്തിനുള്ളില്‍ മങ്ങിയവെളിച്ചം മാത്രമാണുണ്ടായിരുന്നത്. അതിനാൽ, അതിനു സാധിച്ചില്ലെന്നും നടി പറഞ്ഞു. അപമാനിക്കാൻ ശ്രമിക്കുന്നതായി വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞിട്ടും അവരോ, മറ്റു സഹയാത്രികരോ സഹായിക്കാൻ എത്തിയില്ലെന്നും നടി വിറയലോടെ പറയുന്നു.
സംഭവത്തിൽ നടിയുടെ മൊഴിയെടുത്ത മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. എയർവിസ്താര വിമാനക്കമ്പനിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര നടപടി എടുക്കണമെന്ന് ദേശീയ വനിത കമ്മിഷന്‍ മഹാരാഷ്ട്ര ഡി.ജി.പിക്കും എയര്‍ വിസ്താര വിമാനക്കമ്പനിക്കും നിര്‍ദേശം നല്‍കി.