ഹരിയാനയിൽ അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു

Thumb Image
SHARE

രാജ്യത്തെ നടുക്കി പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ വീണ്ടും ലൈംഗിക അതിക്രമം. ഹരിയാനയില്‍ അഞ്ചുവയസുകാരിയെ അയല്‍വാസികളായ യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തി കൊല ചെയ്തു. അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശില്‍ അ‍ഞ്ചുവയസുകാരിയെ അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.

ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ അയല്‍വാസികളായ യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തി. രാവിലെ ഉറക്കമുണര്‍ന്ന അമ്മ ബന്ധുക്കളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ആറു കിലോമിറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. 

രഹസ്യഭാഗങ്ങളില്‍ മരക്കൊമ്പ് കുത്തിക്കയറ്റിയതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കുഞ്ഞ് മാനഭംഗത്തിനിരയായെന്ന് പ്രത്യക്ഷത്തില്‍ പറയാന്‍ കഴിയില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കാമെന്നാണ് പൊലീസിന്‍റെ പക്ഷം. അതേസമയം അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു കുഞ്ഞിന്‍റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹിമാചല്‍ പ്രദേശിലും പിഞ്ചുകുഞ്ഞിനുനേരെ ക്രൂരമായ അതിക്രമം നടന്നു. 

ഷിംലയ്ക്ക് സമീപം ധല്ലി ജില്ലയില്‍ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ അയല്‍വാസിയായ പന്ത്രണ്ടുവയസുകാരന്‍ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന നിര്‍മാണ തൊഴിലാളികളായ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ രക്തം വാര്‍ന്ന നിലയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഷിംലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പോക്സോ നിയമപ്രകാരം പന്ത്രണ്ടുകാരനെതിരെ പൊലീസ് കേസെടുത്തു. 

MORE IN LOCAL CORRESPONDENT
SHOW MORE