രണ്ടുതവണ കോടതി വിളിപ്പിച്ചു, ചാർലി ഹാജരായില്ല ദിലീപ് സ്വാധീനിച്ചെന്ന് പൊലീസ്

Thumb Image
SHARE

നടിയെ ആക്രമിച്ച കേസില്‍ പ്രതി ചാര്‍ലി മാപ്പുസാക്ഷിയാകില്ല. പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ലിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായാണ് ചാര്‍ലിയുടെ മൊഴി. മാപ്പുസാക്ഷിയാകാന്‍ ഇല്ലെന്ന നിലപാട് കേസില്‍ തിരിച്ചടിയാകും. 

നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനിയും വിജേഷും ഒളിവില്‍ കഴിഞ്ഞത് കോയമ്പത്തൂരില്‍ ചാര്‍ലി ഒരുക്കിയ കേന്ദ്രത്തിലായിരുന്നു. നടിയ ആക്രമിച്ചത് ദിലീപിന്‍റെ ക്വട്ടേഷനാണെന്നും ദിലീപ് ഇതിന് പണം വാഗ്ദാനം ചെയ്തെന്നും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ചാര്‍ലി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ചാര്‍ലി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചു.

ഇതേത്തുടര്‍ന്നാണ് ചാര്‍ലിയെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിനായി രണ്ടുതവണ കോടതിയില്‍ വിളിപ്പിച്ചിട്ടും ചാര്‍ലി ഹാജരായില്ല. മാപ്പുസാക്ഷിയാകാനില്ല എന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ദിലീപ് ചാര്‍ലിയെ സ്വാധീനിച്ചെന്നാണ് പൊലീസിന്‍റെ ആരോപണം. ദീലിപിന്‍റെ വിദേശയാത്രയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ പൊലീസ് നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടും. അതേസമയം കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കാനാണ് പൊലീസ് തയാറെടുക്കുന്നത്. കുറ്റപത്രത്തിനൊപ്പമുള്ള രേഖകളുടെ പട്ടിക ഇന്ന് കോടതിക്ക് കൈമാറും

MORE IN LOCAL CORRESPONDENT
SHOW MORE