കേരളത്തിൽ നാലു ബിജെപി നേതാക്കൾക്കു വൈ കാറ്റഗറി സുരക്ഷ നൽകുന്നതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം പൂർത്തിയായി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവർക്കാകും ‘വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുക. സംസ്ഥാന ഇന്റലിജൻസ് വിഭാഗവുമായി സിആർപിഎഫ് ഉന്നതോദ്യോഗസ്ഥർ ഇക്കാര്യം ചർച്ചചെയ്തു.
രണ്ടാഴ്ചയ്ക്കകം സുരക്ഷാസന്നാഹം നിലവിൽ വരുമെന്നാണു സൂചന. ‘വൈ’ കാറ്റഗറി സുരക്ഷാ സന്നാഹത്തിൽ ഒന്നോ രണ്ടോ കമാൻഡോകൾ ഉൾപ്പെടെ 11 അംഗ സംഘമാകും സുരക്ഷ നിർവഹിക്കുക. കനകമലയിൽ ഗൂഢാലോചന നടത്തിയതിനു പിടിയിലായവരെ ചോദ്യംചെയ്തതിൽ നിന്നു സുരക്ഷാ വിഭാഗങ്ങൾക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നാലു ബിജെപി നേതാക്കൾക്കു സുരക്ഷ ശക്തമാക്കാനുള്ള തീരുമാനം. ബിജെപി നേതാക്കളെ വധിച്ചു കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ ഭീകര സംഘടനകൾ പദ്ധതിയിട്ടതായാണു ചോദ്യം ചെയ്യലിൽ വെളിപ്പെട്ടത്.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം കേരളത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്. കേന്ദ്രസേനയിലെ 13 കമാൻഡോകളാണു വെള്ളാപ്പള്ളിയുടെ സുരക്ഷയ്ക്കുള്ളത്. ഇതേസമയം, സുരക്ഷ നൽകാമെന്ന കേന്ദ്രനിർദേശം നേരത്തേ നിരസിച്ചിരുന്നതായി ബിജെപി ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രനും എം.ടി.രമേശും കോട്ടയത്തു പറഞ്ഞു.