കുമരകത്തെ മെത്രാൻ കായലിൽ കൃഷിയിറക്കിയ കർഷകരുടെ നെല്ല് നഷ്ടപ്പെടാൻ ഇടവരുത്തില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. കൃഷി വകുപ്പിലെ സാങ്കേതിക വിദഗ്ധരെയും ജില്ലാ കൃഷി ഓഫീസറെയും ഇക്കാര്യങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊയ്ത്തുൽസവം കഴിഞ്ഞ മെത്രാൻ കായലിൽ കൊയ്യാനാളില്ലാത്തതിനാൽ നെല്ല് നശിക്കുന്നുവെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
304 ഏക്കറിൽ കൃഷിയിറക്കിയ മെത്രാൻ കായലിൽ നൂറുമേനി വിളഞ്ഞെങ്കിലും കൊയ്യാനാളില്ലാത്തത് കർഷകരെ ദുരിതത്തിലാക്കിയിരുന്നു. മനോരമ ന്യൂസ് ഈ വാർത്ത പുറത്തു വിട്ടതോടെ കൃഷിമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടു. പരമാവധി ഇടങ്ങളിൽ കൊയ്ത്ത് യന്ത്രം എത്തിച്ച് വിളവെടുക്കും. മഴ പെയ്ത് വെള്ളം നിറഞ്ഞത് പ്രതിസന്ധി സൃഷിടിച്ചിട്ടുണ്ട്. പാടത്തെ വെള്ളം താഴ്ന്നാൽ യന്ത്രം എത്തിക്കും. കൊയ്യാനാളില്ലാത്ത സ്ഥിതിയുണ്ടെങ്കിൽ തൊഴിലുറപ്പുകാരെ ഇതിനായി വിനിയോഗിക്കും.
കൊയ്ത്ത് യന്ത്രം എത്തിക്കാൻ കൃഷി വകുപ്പിലെ സാങ്കേതിക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ കൃഷി ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷി മന്ത്രി അറിയിച്ചു. മന്ത്രിയുടെ ഇടപെടൽ കർഷകർക്കും ഏറെ ആശ്വാസമായി. 25 ഏക്കറിൽ കർഷകരും ബാക്കി സ്ഥലത്ത് വിവിധ സംഘടനകളുമാണ് മെത്രാൻ കായലിൽ കൃഷിയിറക്കിയിരിക്കുന്നത്.