സുരക്ഷ ഏറെ ചർച്ചചെയ്യുന്ന കാലത്ത് വനിതാസൗഹൃദബജറ്റുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ സ്ത്രീസമൂഹം. നിർഭയയും പിങ്ക് പെട്രോളിങുമെല്ലാം ലക്ഷ്യംതെറ്റിയ സാഹചര്യത്തിൽ കുടുതൽ വിഹിതം സ്ത്രീസുരക്ഷാ പദ്ധതികൾക്ക് നീക്കിവയ്ക്കണമെന്ന ആവശ്യമാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്.
ജിഷയായിരുന്നു 2016ന്റെ ദുഃഖം. പുതുവർഷത്തിലും കേരളം തലകുനിച്ചത് സ്ത്രീസുരക്ഷയിൽ തന്നെ. കൊച്ചിയിൽ രാത്രി യുവനടി ആക്രമിക്കപ്പെട്ടു. സുരക്ഷയുടെ പേരിൽ കേരളം ഒരുക്കി നിർത്തിയതെല്ലാം വെറും കെട്ടുകാഴ്ചകൾ മാത്രമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. വ്യവസായ നഗരമായ കൊച്ചിയെ കൂടുതൽ സ്ത്രീ സൗഹൃദമാക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച 120 സ്ത്രീ സുരക്ഷാ വളണ്ടിയർമാരെ ഉദ്ഘാട ദിവസം മാത്രമാണ് കണ്ടത്. ഫണ്ടില്ലാത്തതിനാൽ പദ്ധതി നിലച്ചു. മുൻസർക്കാർ ആവിഷ്കരിച്ച നിർഭയ കേരളം സുരക്ഷിത കേരളവും ഇതേകാരണത്താൽ ഒരടിപോലും മുന്നോട്ടുപോയില്ല. ഫണ്ടിന്റെ പേരിൽ ഇത്തരം പദ്ധതികൾ പതിരാകരുതെന്ന നിർദേശമാണ് ജനപ്രതിനിധികൾക്ക് മുന്നോട്ടുവയ്ക്കാനുള്ളത്.
സ്കൂൾ വിദ്യാർഥിനികളെ സ്വയം പ്രതിരോധത്തിന് സജ്ജാരാക്കാൻ പദ്ധതി വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.ഇതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണം തിരിച്ചടികൾ ഒട്ടേറെ മുന്നിലുള്ളപ്പോൾ സ്ത്രീസുരക്ഷയോട് ഈ ബജറ്റ് മുഖം തിരിക്കില്ലെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.