തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുമ്പോൾ സുരക്ഷ നൽകേണ്ട വനിതാ പൊലീസ് ‘സുരക്ഷയില്ലാതെ’ വലയുന്നു. വനിതാ പൊലീസ് സ്റ്റേഷനുകളിലേക്കും വനിതാ സെല്ലുകളിലേക്കും അശ്ലീല ഫോൺവിളികൾ വരുന്നത് വർധിക്കുന്നതായാണ് പൊലീസ് നൽകുന്ന വിവരം. വനിതകൾ മാത്രം ജോലി ചെയ്യുന്ന സ്റ്റേഷനുകളുടെ നമ്പരെടുത്ത് വിളിക്കുന്നവർ പലപ്പോഴും പബ്ലിക് ടെലഫോൺ ബുത്തുകളെയാണ് ആശ്രയിക്കുന്നതെന്നതിനാൽ അന്വേഷണം നടത്താനും ബുദ്ധിമുട്ടു നേരിടുന്നു. വനിതാ ഐപിഎസ് ഓഫിസർമാരും ഇത്തരം സാമൂഹികവിരുദ്ധരുടെ ഇരകളാകുന്നുണ്ട്.
∙ വനിതാപൊലീസ് സ്റ്റേഷനു തലവേദനയായ ജോസ്
തലസ്ഥാനത്തെ വനിതാ പൊലീസ് സ്റ്റേഷനിലെ ജീവനക്കാർക്ക് പേടി സ്വപ്നമാണ് ജോസ്. നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്ന ഇയാൾ ചീത്ത വിളിക്കുന്നതും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. ഫോണിൽ വിളിച്ച് മോശം പദങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ പതിനഞ്ചോളം കേസുകൾ വിവിധ സ്റ്റേഷനിലുണ്ട്. 2009 മുതലാണ് ഇയാൾ വനിതാ സ്റ്റേഷനിൽ വിളിച്ച് അശ്ലീലപദങ്ങൾ പ്രയോഗിക്കാൻ തുടങ്ങിയത്. ഈ വർഷം അറസ്റ്റിലാകുന്നതുവരെ അതു തുടർന്നു. ജയിലിലായാലും ഇയാൾ വനിതാ പൊലീസുകാരെ വെറുതേ വിടില്ല. ജയിലിൽനിന്ന് അശ്ലീല കത്തുകളയയ്ക്കും. പുറത്തിറങ്ങിയാൽ വീണ്ടും ഫോൺവിളി തുടരും. ഇയാൾക്കെതിരെ കേസെടുക്കുന്ന സംഘത്തിലുള്ള വനിതാ പൊലീസുകാരുടെയെല്ലാം നമ്പർ തപ്പിയെടുത്ത് വിളിക്കും, മോശം പദങ്ങൾ പ്രയോഗിക്കും. മാനസികപ്രശ്നമില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
തൃശൂർ ജില്ലയിൽ ജോലി ചെയ്തിരുന്ന ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഇപ്പോൾ ജയിലിൽ കിടക്കുന്നത്. എറണാകുളം ജില്ലയിൽ ഒരു ബേക്കറിയിൽ ജോലി ചെയ്യവേയാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോണിൽനിന്ന് വനിതാ ഉദ്യോഗസ്ഥയെ ഫോൺ ചെയ്യുന്നതും ജയിലാകുന്നതും. മുൻപ് മറ്റൊരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെയും ഇയാൾ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞിട്ടുണ്ട്.
ജോസ് മാത്രമല്ല ഇത്തരം സാമൂഹികവിരുദ്ധരുടെ പട്ടികയിലുള്ളത്. മറ്റു പലരും ഫോൺ വിളിച്ച് ചീത്തവാക്കുകൾ പറയാറുണ്ടെന്നു തലസ്ഥാനത്തെ വനിതാ പൊലീസ് സ്റ്റേഷനിലെ ജീവനക്കാർ വ്യക്തമാക്കുന്നു. മറ്റൊരു ജില്ലയിൽനിന്ന് ഫോൺ വിളിച്ച് അശ്ലീലം പറയുന്ന ആളാണ് പുതിയ തലവേദന. കോളർ ഐഡി ഇല്ലാത്തതിനാൽ വിളിക്കുന്നത് ആരാണെന്നു തിരിച്ചറിയാൻ വനിതാ പൊലീസ് സ്റ്റേഷനിലെ ജീവനക്കാർക്കു കഴിയുന്നില്ല. മേലുദ്യോഗസ്ഥരോടു പരാതി പറയാറുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നു പൊലീസുകാർ പറയുന്നു.
സംസ്ഥാന വനിതാ സെല്ലും തലസ്ഥാനത്തെ വനിതാ പൊലീസ് സ്റ്റേഷനും പുറമേ ഓരോ ജില്ലയിലും വനിതാ സെല്ലുകൾ നിലവിലുണ്ട്. ഇവിടങ്ങളിലെല്ലാം സന്ദേശങ്ങൾ എത്താറുണ്ടെന്നു വനിതാ പൊലീസുകാർ പറയുന്നു. ‘ഞരമ്പുരോഗികൾ’ എല്ലായിടത്തും വിളിക്കും. അവർ ഇവിടെയും വിളിക്കാറുണ്ട് – സംസ്ഥാന വനിതാ സെല്ലിലെ ഒരു പൊലീസ് ഓഫീസർ മനോരമ ഓൺലൈനിനോട് പറഞ്ഞു. എന്നാൽ, ജോസിനെപോലെ സ്ഥിരം വിളിക്കുന്നവർ കൂട്ടത്തിലില്ല.
കേസുകളിൽ പ്രതിയായതിന്റെ ദേഷ്യത്തിൽ വിളിച്ച് മോശമായി സംസാരിക്കുന്നവരുമുണ്ടെന്ന് വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ പറയുന്നു. ചിലർ അശ്ലീല എസ്എംഎസുകൾ ഔദ്യോഗിക ഫോണുകളിലേക്കയയ്ക്കും. വനിതാ സെല്ലിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോണിലേക്ക് ഒരുദിവസം ഒരുമിച്ച് മോശം സന്ദേശം അയച്ച ആളിനെ മുൻപ് പിടികൂടിയിരുന്നു. അയാളുടെ ശല്യം പിന്നീട് ഉണ്ടായില്ലെങ്കിലും ഇടയ്ക്കെല്ലാം അശ്ലീല പദങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഫോൺ വിളികൾ വരാറുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.