ഡയറക്ടർ ആവശ്യപ്പെട്ടാൽ മാത്രമെ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറുകയുള്ളവെന്ന് ലക്ഷ്മി നായർ. രാജി ആവശ്യപ്പെടാൻ സർക്കാരിന് അധികാരമില്ല. ആരുടെയും ഒൗദാര്യത്തിലല്ല താൻ പ്രിൻസിപ്പലായതെന്നും ഡോക്ടറേറ്റ് ലഭിച്ചത് പാചകത്തിലല്ലെന്നും ലക്ഷ്മി നായർ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമിയിലെ വിദ്യാർഥികൾ നടത്തുന്ന സമരം പതിനേഴ് ദിവസം പിന്നിട്ട പശ്ചാത്തലത്തിലാണ് ലക്ഷ്മി നായർ നിലപാട് വ്യക്തമാക്കിയത്. പ്രിൻസിപ്പൽ സ്ഥാനം ഒഴിയില്ലെന്നാവർത്തിച്ച ലക്ഷ്മി നായർ സ്ഥാനമൊഴിയണമെന്ന് പറയാൻ സർക്കാരിന് അധികാരമില്ലെന്നും പറഞ്ഞു.
ലോ അക്കാദമിയുടെ ഡയറക്ടറും തന്റെ പിതാവുമായ എൻ നാരായണൻ നായർ ആവശ്യപ്പെട്ടാൽ മാത്രമെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് മാറിനിൽക്കു. തനിക്കെതിരെ വിദ്യാർഥികൾ ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ലക്ഷ്മി നായർ ഇപ്പോൾ നടക്കുന്ന സമരം ആസൂത്രിതമാെണന്നും ആരോപിച്ചു.