കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ രണ്ടു കൊടും കുറ്റവാളികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെയുളള കേസുകളിൽ പ്രതികളായ വടിവാൾ സലിം, പ്രദീപ് എന്നിവരാണ് പിടിയിലായത്. അതേ സമയം അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് ആലുവയിലെത്തിയ എഡിജിപി ബി.സന്ധ്യ അവകാശപ്പെട്ടു.
നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഘത്തിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായ രണ്ടു പേരും. ആലപ്പുഴ സ്വദേശിയാണ് സലിം എന്ന വടിവാൾ സലിം. കണ്ണൂർ സ്വദേശിയായ പ്രദീപും ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കാലടി എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മണികണ്ഠൻ, വിജീഷ് എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
മുഖ്യപ്രതി പൾസർ സുനിയെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. പരമാവധി വേഗത്തിൽ സുനിയെ അറസ്റ്റ് ചെയ്ത് കേസിന്റെ ചുരുളഴിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീവ്രശ്രമം. ഇതിനിടെ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിൽ അന്വേഷണ പുരോഗതി വിലയിരുത്തി. കേസിൽ ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർക്ക് പങ്കുണ്ടോ എന്നതടക്കം എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ഐജി ദിനേന്ദ്ര കശ്യപ് അറിയിച്ചു.
അതേ സമയം നടിയെ തട്ടിക്കൊണ്ടു പോയ രാത്രിയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഫൊറൻസിക് വിദഗ്ധർ വീണ്ടും പരിശോധന നടത്തി. തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള വാഹനം പ്രതികൾ രണ്ടു ദിവസം മുമ്പ് വാടകയ്ക്കെടുത്തതാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.